തെലങ്കാന: കർണാടകയിൽ 41കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ 10 പേർ അറസ്റ്റിൽ. ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത. മൊബൈൽ ഫോണിൽ പ്രതികൾ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഭർത്താവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരയുകയായിരുന്ന യുവതിയെ സാന്ത്വനിപ്പിക്കാനെന്ന വണ്ണം ഒപ്പം കൂടിയാണ് പ്രതികൾ ഉപദ്രവിച്ചത്.
സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ ശീതളപാനീയം നൽകിയിരുന്നു. മദ്യം കലർത്തിയ പാനീയമാണ് ഇരുവരും യുവതിയെ കുടിപ്പിച്ചത്. പിന്നാലെ ബോധം നഷ്ടപ്പെട്ട 41കാരിയെ ഇവർ ചന്നഗിരി താലൂക്കിലെ യലോദഹള്ളി എന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കൂട്ടുകാരെയും വിളിച്ചുവരുത്തി. ഇവരും യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ ഇത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.
തൊട്ടടുത്ത ദിവസം ബോധം തെളിഞ്ഞ യുവതി സഹോദരന്റെ വീട്ടിലെത്തിയ ശേഷം ബസവപട്ടണ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനോടകം തന്നെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് പ്രതികളായ പത്തുപേരെയും പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ പിടിയിലായെന്ന് അറിഞ്ഞതോടെ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് കൂട്ടത്തോടെയെത്തിയ നാട്ടുകാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഏറെ അധ്വാനിച്ചാണ് പൊലീസ് നാട്ടുകാരെ സമാധാനിപ്പിച്ച് അയച്ചത്. പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് നാട്ടുകാർക്ക് ഉറപ്പ് നൽകി.
