KPCC പുനഃസംഘടന: വനിതകൾക്ക് മുൻഗണന വേണമെന്നാവശ്യം

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ വനിതകള്‍ക്ക് പരിഗണന വേണമെന്ന് ആവശ്യം. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി നിര്‍ബന്ധമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജനപ്രതിനിധികളെ പ്രധാന ചുമതലകളില്‍ പരിഗണിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവരെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.

എംഎല്‍എമാരെ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനവും ഉണ്ടായേക്കും. കെപിസിസി പൂര്‍ണ്ണമായും പുനഃസംഘടിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. നിലവില്‍ അധ്യക്ഷ പദവിയിലേക്ക് ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍, ആന്റോ ആന്റണി, വി എസ് ശിവകുമാര്‍, എം കെ രാഘവന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരാണ് പരിഗണനയില്‍. ഭൂരിഭാഗം ഡിസിസികളിലും നേതൃമാറ്റം ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസിയിലും ഡിസിസികളിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടന അതിവേഗത്തില്‍ ഉണ്ടാകുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെപിസിസി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാരണമാണ് പുനസംഘടന വൈകിയതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുനസംഘടന നേരത്തെ പൂര്‍ത്തിയായെന്നും ഇനി കേരളത്തിലെ പുനസംഘടന മാത്രമാണ് ശേഷിക്കുന്നതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *