വാഷിംങ്ടൺ: അമേരിക്കയിൽ ലോകകപ്പ് ഫുട്‌ബോളിനായെത്തിയ ഇംഗ്ലണ്ട് ഫുട്‌ബോൾ താരങ്ങൾക്ക് കിട്ടിയത് എട്ടിന്റെ പണി. ബൂട്ടടക്കം ടീമിന്റെ പരിശീലന സാമഗ്രികൾ മോഷണം പോയി. താരങ്ങളുടെ ബൂട്ടുകൾ അടക്കം മോഷണം പോയത് ടീമിന്റെ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകളെ ബാധിച്ചു. ഫ്‌ളോറിഡയിലെ ടീമിന്റെ പ്രീ-ടൂർണമെന്റ് ബേസിൽ നിന്ന് മിസ്സോറിയിലെ സോക്കർ വില്ലേജിലുള്ള പരിശീലന ക്യാമ്പിലേക്ക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് വിവരം.
കളിക്കാരുടെ ബൂട്ടുകളും ഔദ്യോഗിക ടൂർണമെന്റ് ബോളുകളും പരിശീലന ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാൻസാസ് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. സംഭവത്തിൽ രണ്ടു് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡാലസിൽ ബുധനാഴ്ച ക്രൊയേഷ്യയുമായിട്ടാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. തുടർന്ന് ഗ്രൂപ്പ് എൽ-ൽ ഘാനയ്ക്കും പനാമയ്ക്കും എതിരെ കളിക്കും.
