ഋതബത്ര ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയ നടപടിയിൽ സ്റ്റേയില്ല

കൊല്‍ക്കത്ത: പ്രതിപക്ഷ നേതാവായി ഋതബത്ര ബാനര്‍ജിയെ അംഗീകരിച്ച പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ രതീന്ദ്ര ബോസിന്റെ നടപടിയില്‍ സ്റ്റേയില്ല. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കൊൽക്കത്ത ഹൈക്കോടതി വിസമ്മതിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എയാണ് ഋതബത്ര ബാനര്‍ജി. മുതിര്‍ന്ന തൃണമൂല്‍ നേതാവ് സോബന്‍ദേബ് ഛത്രോപാധ്യായ് ഫയല്‍ ചെയ്ത പരാതി പരിഗണിച്ചത് ജസ്റ്റിസ് കൃഷ്ണ റാവുവാണ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ നിന്നും പാര്‍ട്ടിക്ക് തിരിച്ചടിയേറ്റത്. പ്രഥമദൃഷ്ട്യാ പരാതിക്കാരന് അനുകൂലമായി ഒരു വിഷയവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചത്.

പ്രതിപക്ഷ നേതാവ് ആയി മമത ബാനര്‍ജി തീരുമാനിച്ചത് ശോഭദേബ് ഛത്രോപാധ്യായെ ആയിരുന്നു. എന്നാല്‍ ഈ തീരുമാനം നിയമസഭാ സ്പീക്കര്‍ അവഗണിച്ചു. സ്പീക്കറുടെ നടപടിയില്‍ ഇന്നലെ ഹൈക്കോടതി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്തുകൊണ്ടാണ് ശോഭദേബ് ഛത്രോപാധ്യായെ തീരുമാനിച്ച കത്തില്‍ തീരുമാനമെടുക്കാതിരുന്നത്, എന്തുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിമത എംഎല്‍എ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത് എന്നീ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. പാര്‍ട്ടിയില്‍ ഭൂരിപക്ഷം വിമത എംഎല്‍എമാര്‍ക്കാണ് എന്നാണ് ഋതബ്രത ബാനര്‍ജി പക്ഷത്തിന്റെ വാദം. രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനമാണ് അംഗീകരിക്കേണ്ടത്, അംഗബലത്തിന്റെ അടിസ്ഥാനമല്ല പരിഗണിക്കേണ്ടത് എന്ന് തൃണമൂല്‍ കോണ്‍ഗ്രസും വാദിക്കുന്നു.

സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് കല്‍ക്കട്ട ഹൈക്കോടതി, തീരുമാനം സ്റ്റേ ചെയ്യണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിച്ചില്ല. പരാതിയില്‍ മേല്‍ എതിര്‍കക്ഷിക്ക് അവരുടെ വാദം ഉന്നയിക്കാമെന്ന് വ്യക്തമാക്കിയ കോടതി, ജൂലായ് 28ന് കേസിന്റെ വാദം വീണ്ടും പരിഗണിക്കും. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ടിഎംസി എംഎല്‍മാരുടെ യോഗം മെയ് ആറിന് ചേര്‍ന്നിരുന്നുവെന്നാണ് പറയുന്നത്. ഈ യോഗത്തില്‍ സോബന്‍ദേബ് ഛത്രോപാധ്യയെയാണ് ടിഎംസി പ്രതിപക്ഷ നേതാവായി നാമനിര്‍ദേശം ചെയ്തത്. ഇക്കാര്യം സ്പീക്കറുടെ ഓഫീസുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്പീക്കര്‍ പ്രമേയത്തിനും നിയസഭാകക്ഷി പാര്‍ട്ടി യോഗത്തിന്റെ മിനിറ്റ്‌സ് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പാര്‍ട്ടി മറ്റൊരു യോഗം ചേരുകയും പിന്നാലെ പ്രമേയവും അറ്റന്‍ഡന്‍സ് ഷീറ്റുമടക്കം സ്പീക്കര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം ഒഴിവാക്കി വിമത ടിഎംസി എംഎല്‍എമാരുടെ പിന്തുണയുള്ള ഋതബത്ര ബാനര്‍ജിയെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി അംഗീകരിക്കുക‌യായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *