തിരുവനന്തപുരം: നവകേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ, അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം.ആർ. അജിത് കുമാറിനെതിരെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെ എഡിജിപി ഓഫീസിൽ പരിശോധന നടത്തിയത്. ഓഫീസ് സന്ദർശിച്ച അന്വേഷണസംഘം അവിടുത്തെ പഴയ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും അവയുടെ പകർപ്പുകൾ ശേഖരിക്കുകയും ചെയ്തു. ഇതിനുപുറമെ, സന്ദർശക രജിസ്റ്ററും സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്. വിവാദമായ ലാത്തിച്ചാർജ് സംബന്ധിച്ച പരാതികൾ അന്വേഷിച്ച ഉദ്യോഗസ്ഥർ എഡിജിപിയുടെ ഓഫീസിൽ എത്തിയിരുന്നോ എന്ന് കണ്ടെത്താനാണ് പ്രധാനമായും ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ താമസിച്ചിരുന്ന പോലീസ് ക്ലബ്ബിലും പരിശോധന നടന്നു. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ മാറ്റങ്ങൾ വരുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. മർദനത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായിരുന്നിട്ടും, അവ കണ്ടിട്ടില്ലെന്ന് രേഖപ്പെടുത്താൻ എഡിജിപി സമ്മർദ്ദം ചെലുത്തിയെന്നും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചതായാണ് സൂചന. ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് പ്രത്യേക അന്വേഷണ സംഘം എഡിജിപിയുടെ ഓഫീസിൽ പരിശോധന നടത്തിയത്.
