തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകർ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്ത് മാറ്റിയതായി എഫ്ഐആര്‍. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരായ എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു സംഭവം. പൊതുമുതലായ കയർ അറുത്തതിലൂടെ 10,000 രൂപയുടെ നഷ്‌ടമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു.
മാര്‍ച്ചിനിടെ പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ‘ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് ആക്ഷേപിച്ചു’വെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും എഫ്ഐആറിൽ പരാമർശം.
അതേസമയം എസ്എഫ്ഐ സമരത്തിലെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ല. ലാത്തിയും തോക്കുമുള്ള അവർക്ക് എന്തിനാണ് ബ്ലേഡെന്നും അദ്ദേഹം ചോദിച്ചു.
ബ്ലേഡ് കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതിയാണെന്നും ആ പണി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
