ജമ്മു: ജമ്മുവിൽ കരസേനയുടെ കമാൻഡിങ് ഓഫീസറടക്കം 40 ഓളം സൈനികർക്കെതിരെ കേസെടുത്ത് പൊലീസ്. 17 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫീസർ കേണൽ എൻ അരുൺ ഗാന്ധി, മേജർ വികാസ് ശർമ്മ, നായിബ് സുബേദാർ ശങ്കർ ഗുർഖേ എന്നിവരടക്കം 40 ഓളം സൈനികർക്കെതിരെ ആണ് കേസെടുത്തത്. പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പൊതു സ്വത്തിന് നാശം വരുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഗതാഗതം ലംഘിച്ചുവെന്ന് ആരോപിച്ച് കരസേന ഉദ്യോഗസ്ഥൻ്റെ സ്വകാര്യ വാഹനം പൊലീസ് പിടിച്ചെടുത്തതിനെ ചൊല്ലിയാണ് അസാധാരണ സംഭവം അരങ്ങേറിയത്. ബുധനാഴ്ച കിഷ്ത്വാർ ജില്ലയിലെ അത്തോലി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ലാത്തിയും ഇരുമ്പ് കമ്പിയും മറ്റ് ആയുധങ്ങളുമായെത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആസൂത്രിത ആക്രമണം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ ആരോപിച്ചു. ഡിഎസ്പി വിജയ് കുമാർ ഭഗത്, എസ്എച്ച്ഒ അമൃത് കടോച് എന്നിവർക്ക് മർദനമേറ്റതായി എഫ്ഐആറിൽ പറയുന്നു.
മേജർ വികാശ് ശർമ്മ, നായിബ് സുബേദാർ ശങ്കർ ഗുർഖേ എന്നിവരുടെ നേതൃത്വത്തിൽ 17 രാഷ്ട്രീയ റൈഫിൾസിലെ 40 ഓളം വരുന്ന സൈനികർ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് സ്റ്റേഷൻ അമൃത് കടോച് ആരോപിക്കുന്നു. സൈനികർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ആക്രമിച്ചതായും സ്റ്റേഷന് നാശമുണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു. സൈനികർ തന്നെ മർദിച്ചുവെന്നും യൂണിഫോം വലിച്ചു കീറിയതായും അദ്ദേഹം ആരോപിച്ചു.
