2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി തുർക്കി. ആതിഥേയരായ അമേരിക്കയെ തകർത്താണ് തുർക്കി വിജയം സ്വന്തമാക്കിയത്. ആകെ മൊത്തം അഞ്ച് ഗോളുകളായിരുന്നു ഈ ഒരൊറ്റ മത്സരത്തിൽ നിന്നും പിറന്നത്. രണ്ട് ഗോളുകൾ അമേരിക്ക അടിച്ചപ്പോൾ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് തുർക്കി ജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ തോറ്റെങ്കിലും ഗ്രൂപ്പ് ജേതാക്കളായി അമേരിക്ക നോക്കൗട്ടിലേക്ക് കടന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ, അതായത് മൂന്നാം മിനിറ്റിൽ ആസ്റ്റൺ അമേരിക്കയ്ക്കായി ഗോൾ നേടി. ഗോൾ ആഘോഷിച്ച് പതതാം മിനിറ്റിൽ എത്തിയതും കിട്ടിയ ഗോൾ അതുപോലെ തന്നെ തിരിച്ചു നൽകി തുർക്കി മത്സരം 1 – 1 ലാക്കി. മത്സരത്തിന്റെ 31-ആം മിനിറ്റിൽ ഒരു ഗോൾ കൂടെ കൂട്ടിച്ചേർത്ത് തുർക്കി തങ്ങളുടെ ലീഡ് ഉയർത്തി. ശേഷം രണ്ടാം പകുതി തുടങ്ങി ഏതാനും മിനിട്ടുകൾക്ക് അപ്പുറം അമേരിക്ക മത്സരം സമനിലയിലാക്കി. സ്കോർ ബോർഡിൽ 2 – 2. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ചിരുന്നിടത്താണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് തുർക്കിയുടെ മൂന്നാം ഗോൾ എത്തിയത്.
90 മിനിറ്റും കഴിഞ്ഞ്, ഇഞ്ചുറി സമയത്തിന്റെ അവസാന നിമിഷത്തിലായിരുന്നു (90+8) കാൻ മത്സരവിധിയെ മാറ്റിമറിച്ചത്. രണ്ട് ജയവും ഒരു തോൽവിയും അടക്കം ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ആതിഥേയരായ അമേരിക്ക. അതേസമയം, ഇന്ന് ജയിച്ചെങ്കിലും ടൂർണമെന്റിൽ നിന്ന് തുർക്കി പുറത്തതായി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഇന്ന് നേടിയ ഒരൊറ്റ ജയം മാത്രമാണ് അവർക്ക് ആശ്വാസം. മൂന്ന് പോയിന്റ് മാത്രമാണ് തങ്ങളുടെ അക്കൗണ്ടിൽ തുർക്കിക്ക് ഉള്ളത്.
