ചെന്നൈ: തമിഴ്നാട്ടിൽ പൊതുജനങ്ങൾക്ക് ലോക്ഭവനിലെത്തി പ്രശ്നങ്ങൾ ബോധിപ്പിക്കാമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി കൂടിയാലോചിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥരുമായി ജില്ലാതല അവലോകനയോഗം വിളിച്ച ഗവർണറുടെ നടപടിക്കെതിരേ സർക്കാരും പ്രതിപക്ഷവും രംഗത്തുവന്നിരിക്കേയാണ് തമിഴ്‌നാട്ടിൽ ആർലേക്കർ പുതിയ പോർമുഖം തുറക്കുന്നത്.
ശനിയാഴ്ച ലോക്ഭവനിലെ ഭാരതമണ്ഡപത്തിൽ ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കവേയാണ് ഗവർണർ ജനങ്ങളുടെ പരാതി പരിഹാരത്തിന് നേരിട്ടിറങ്ങുമെന്ന സൂചന നൽകിയത്. ജനങ്ങൾക്ക് എന്തെങ്കിലും ആവലാതികളുണ്ടെങ്കിൽ ലോക് ഭവനെ സമീപിക്കാം. ഗവർണറിൽ നിന്നോ സർക്കാരിൽ നിന്നോ അവരെന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതു ഞങ്ങളറിയണം. ഗൗരവമുള്ള പ്രശ്‌നങ്ങൾ ഞാൻ മുഖ്യമന്ത്രിയുമായി സംസാരിക്കും. പ്രശ്‌നപരിഹാരത്തിന് ഒരുമിച്ചു ശ്രമിക്കും.
ജനങ്ങളുടെ പ്രശ്‌നങ്ങളകറ്റാൻ ഭരണഘടനാ സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആർലേക്കർ പറഞ്ഞു. മധുരാ സന്ദർശനവേളയിൽ വ്യാഴാഴ്ചയാണ് ജില്ലാകളക്ടറുമായും സിറ്റി പോലീസ് കമ്മിഷണറുമായും നഗരസഭാ കമ്മിഷണറുൾപ്പെടെയുള്ള മറ്റ് ഉന്നതോദ്യോഗസ്ഥരുമായും ഗവർണർ ഭരണകാര്യങ്ങൾ അവലോകനം ചെയ്തത്. അതേസമയം സംസ്ഥാനഭരണം ഡൽഹിയിൽ നിന്നാണ് നിയന്ത്രിക്കുന്നതെന്നതിന്റെ തെളിവാണ് ഗവർണറുടെ അവലോകനയോഗമെന്ന് ഡി.എം.കെ. നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.
