9-5 ഓഫീസ് ജോലി മൈക്രോസോഫ്റ്റിന്റെ സൃഷ്ടി; ലക്ഷ്യം കച്ചവടമെന്ന് പെർപ്ലെക്‌സിറ്റി സിഇഒ

അമേരിക്കയിലെ നിലവിലുള്ള ഓഫീസ് ജോലികൾ രൂപപ്പെടുത്തിയത് മൈക്രോസോഫ്റ്റിന്റെ ബിസിനസ് തന്ത്രമായിരുന്നുവെന്ന് പെർപ്ലക്‌സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ്. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഓഫീസിലിരുന്ന് ജോലി ചെയ്യുക എന്ന ജീവിതശൈലി സ്വാഭാവികമായി ഉണ്ടായതല്ല. മറിച്ച് സോഫ്റ്റ്‌വെയർ വിൽക്കാൻ മൈക്രോസോഫ്റ്റ് രൂപകൽപ്പന ചെയ്ത ഒരു മികച്ച കോർപ്പറേറ്റ് ബ്ലൂപ്രിന്റാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

‘ദിവസം മുഴുവൻ ഒരു സ്‌ക്രീനിൽ നോക്കി ഡെസ്‌കിൽ ഇരിക്കുന്ന സംസ്‌കാരം ബോധപൂർവ്വം സൃഷ്ടിച്ചതാണ്. ഓഫീസ് സോഫ്റ്റ്‌വെയർ വിൽക്കാൻ വേണ്ടിയാണ് മൈക്രോസോഫ്റ്റ് ഈ ആശയം വളർത്തിയെടുത്തത്. ഓരോ മേശയിലും ഒരു പിസി വെക്കുക, ആളുകളെ അതിൽ തളച്ചിടുക എന്നതായിരുന്നു ബിൽ ഗേറ്റ്‌സിന്റെ ലക്ഷ്യമെന്നും അരവിന്ദ് ശ്രീനിവാസ് പറഞ്ഞു. ബിൽ ഗേറ്റ്‌സിന്റെ കോർപ്പറേറ്റ് കാഴ്ചപ്പാടും ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ തത്വശാസ്ത്രവും വ്യത്യസ്തമായിരുന്നുവെന്ന് ശ്രീനിവാസ് ചൂണ്ടിക്കാട്ടി. ‘ജോബ്‌സ് മികച്ച യന്ത്രങ്ങൾ നിർമിക്കാൻ ആഗ്രഹിച്ചപ്പോൾ മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം ലാഭമായിരുന്നു. കമ്പ്യൂട്ടിങ് സൗന്ദര്യവത്കരിക്കുക എന്നതായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ലക്ഷ്യം. എന്നാൽ കമ്പ്യൂട്ടറുകൾ വിൽക്കുക എന്നതായിരുന്നു മൈക്രോസോഫ്റ്റിന് പ്രധാനം. അതുവഴി അവർക്ക് സോഫ്റ്റ്വെയർ വിൽക്കാൻ കഴിയും. കൂടുതൽ സോഫ്റ്റ്‌വെയർ വിൽക്കുമ്പോഴാണ് അവർ ധനികരാകുന്നത്’ – ശ്രീനിവാസ് കൂട്ടിച്ചേർത്തു.

ഒരാൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങളെ ആശ്രയിക്കേണ്ടിവരുന്ന തന്ത്രം മൈക്രോസോഫ്റ്റ് ആവിഷ്‌കരിച്ചു. അതുകൊണ്ടാണ് മിക്കവരും മൈക്രോസോഫ്റ്റ് വേഡും എക്‌സലും ഉപയോഗിക്കാൻ പരിശീലിപ്പിക്കപ്പെട്ടത്. അത് പഠിച്ചുകഴിഞ്ഞാൽ ഡെസ്‌കിൽ ഒരു പിസി ഉള്ളതും സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റിന് പണം നൽകുന്നതുമായ ഒരു കമ്പനിയിൽ അവർക്ക് ജോലി ചെയ്യാൻ കഴിയും. ഇത്തരത്തിൽ മൈക്രോസോഫ്റ്റ് ലാഭം ഉറപ്പാക്കിയെന്നും പെർപ്ലെക്‌സിറ്റി സിഇഓ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *