തിരുവനന്തപുരം: പി.എം. ശ്രീ സ്കൂൾ പദ്ധതി എന്തുചെയ്യണമെന്നു തീരുമാനിക്കാനുള്ള മന്ത്രിതല ഉപസമിതി വൈകാതെ മുഖ്യമന്ത്രി വി.ഡി. സതീശനു റിപ്പോർട്ട് നൽകും. കേന്ദ്രസർക്കാർ സമ്മർദം ഉൾപ്പെടെ പരിശോധിച്ചുള്ള റിപ്പോർട്ട് അടുത്ത യോഗത്തിൽ തയ്യാറാക്കാനാണ് നീക്കം. അതിനിടെ, ചുരുങ്ങിയ മാസത്തിനുള്ളിൽ കലാവധിതീരുന്ന പദ്ധതിയിൽ വിവാദത്തിനു നിൽക്കാതെ, പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നടപടികളിൽ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് അനുഭാവമുള്ള കെ.എസ്.ടി.യു. ഉൾപ്പെടെയുള്ള അധ്യാപകസംഘടനകൾ മന്ത്രി എൻ. ഷംസുദ്ദീനെ സമീപിച്ചു. പി.എം.-ശ്രീയിൽ രാഷ്ട്രീയമായി റിസ്ക് എടുക്കണോയെന്ന ചോദ്യം ഒരു വിഭാഗം ലീഗ് നേതാക്കളും ഉന്നയിക്കുന്നു.
എൻ.ഇ.പി.യുടെ നേട്ടം ചിത്രീകരിക്കാനുള്ളതാണ് പി.എം.ശ്രീ സ്കൂൾ. കാവിവത്കരണത്തിനുള്ള ആശയമുള്ള പദ്ധതിയിൽ സർക്കാർ ജാഗ്രത കാണിച്ചില്ലെങ്കിൽ രാഷ്ട്രീയമായി കുരുക്കിലാവും. എൻ.ഇ.പിയിൽ 5+3+3+4 എന്നതാണ് സ്‌കൂൾ വിദ്യാഭ്യാസഘടന. ഇത് കേരളം അംഗീകരിച്ചിട്ടില്ല. പി.എം.-ശ്രീ വന്നാൽ, നിലവിലെ ഘടന തുടരാമോയെന്ന് ഉറപ്പില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ശ്രീ യിൽ 40 ശതമാനം തുക സംസ്ഥാനവും ചെലവിടണം. നേട്ടം കേന്ദ്രസർക്കാരിന് ലഭിക്കുകയും ചെയ്യും.
