ട്രംപ് ഇടപ്പെട്ടു, യുഎസ് താരം ബലോഗന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് അമേരിക്കന്‍ താരം ഫോളറിന്‍ ബലോഗന്റെ സസ്‌പെന്‍ഷന്‍ ഫിഫ നീക്കിയത് വിവാദത്തിലേക്ക്. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്‌പെന്‍ഷന്‍ നീക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്‌ക്കെതിരായ മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെത്തുടര്‍ന്ന് ബലോഗന് ലഭിക്കേണ്ടിയിരുന്ന ഒരു മത്സരത്തിലെ വിലക്കാണ് ഫിഫ അപ്രതീക്ഷിതമായി നീക്കിയത്. ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇതോടെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ താരം യോഗ്യനായി. തീരുമാനത്തെക്കുറിച്ചുള്ള സമയക്രമമാണ് തിയറി ഹെന്റിയെ ചൊടിപ്പിച്ചത്. ‘തീരുമാനം ശരിയാണോ എന്നത് രണ്ടാമത്തെ കാര്യം, എന്നാല്‍ എന്തുകൊണ്ട് ഇത്രയും വൈകി? ബെല്‍ജിയം ടീം ഒരു പ്രത്യേക തന്ത്രവുമായാണ് മത്സരത്തിന് തയ്യാറെടുക്കുന്നത്. പെട്ടെന്നുള്ള ഈ തീരുമാനം അവരുടെ പ്ലാനിംഗിനെ പൂര്‍ണ്ണമായും ബാധിക്കും.’ ഹെന്റി ഫോക്‌സ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു. ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്ന തെറ്റായിരുന്നില്ല ബലോഗന്റേതെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ ഫിഫയുടെ അവസാന നിമിഷ തീരുമാനം ബെല്‍ജിയത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *