തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ശാന്തിഗിരിയിലേക്കുള്ള യാത്രയിൽ സുരക്ഷ ഡ്യൂട്ടിക്ക് ആദ്യം നിയോഗിച്ചത് 92 പോലീസ് ഉദ്യോഗസ്ഥരെ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ് അമിത സുരക്ഷ ആവശ്യമില്ലെന്ന് നിർദേശം നൽകിയതോടെ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറച്ചു.
വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലുടനീളം പോലീസിനെ വിന്യസിച്ചത്. 22 എസ്‌ഐമാർ, 3 ഡിവൈഎസ്പിമാർ, മഫ്തിയിൽ അൻപതോളം പേർ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു സംഘത്തെയാണ് സുരക്ഷയ്ക്കായി തയാറാക്കിയത്. നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല പൊലീസ് സബ് ഡിവിഷനുകളിലുള്ള ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ പരിപാടി നടക്കുന്ന നെടുമങ്ങാട് സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ച് പരിഷ്‌കരിച്ച ഉത്തരവിറങ്ങി.
യാത്രകളിൽ മുന്നിലുള്ള പൈലറ്റ് വാഹനം മാത്രം മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യം മുതലുള്ള നിർദേശമെങ്കിലും സുരക്ഷാകാരണങ്ങളാൽ എസ്‌കോർട്ട് വാഹനം കൂടി പൊലീസ് ഏർപ്പെടുത്തിയിരുന്നു. വാഹനവ്യൂഹത്തിൽ ആകെ മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. തന്റെ യാത്രയ്ക്കായി പൊതുജനങ്ങളെ വഴിയിൽ തടയുന്ന രീതി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ മിക്കപ്പോഴും ഈ നിർദേശം നടപ്പാക്കാൻ പോലീസിന് സാധിക്കാറില്ല.
