രണ്ടായിരം LGBTQ+ യാത്രക്കാരുമായെത്തിയ US കപ്പലിന് അനുമതി നിഷേധിച്ച് തുർക്കി

ഇസ്താംബുൾ: രണ്ടായിരത്തോളം LGBTQ+ യാത്രക്കാരുമായി എത്തിയ അമേരിക്കൻ ഉല്ലാസയാത്രാ കപ്പലായ ‘സ്‌കാർലറ്റ് ലേഡി’ക്ക് പ്രവേശനം നിഷേധിച്ച് തുർക്കി. ഈ യാത്രാസംഘത്തിന്റെ പൊതുസ്വഭാവം രാജ്യത്തിന്റെ സാമൂഹികവും ധാർമികവുമായ മൂല്യങ്ങൾക്ക് ചേരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുർക്കി അധികൃതർ അനുമതി നിഷേധിച്ചത്. വിർജിൻ വോയേജസിന്റെ ഈ കപ്പൽ മുൻപ് പലതവണ തുർക്കിയിൽ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ വിലക്ക് സംഘാടകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

LGBTQ+ വിഭാഗത്തിൽപ്പെട്ട യാത്രക്കാരുമായി ജൂലൈ അഞ്ചിനാണ് വിർജിൻ വോയേജസിന്റെ കപ്പലായ ‘സ്‌കാർലറ്റ് ലേഡി’ ഏതൻസിൽനിന്ന് യാത്ര ആരംഭിച്ചത്. LGBTQ+ കമ്മ്യൂണിറ്റിക്ക് മാത്രമായി യാത്രകൾ സംഘടിപ്പിക്കുന്ന അമേരിക്കൻ കമ്പനിയായ അറ്റ്‌ലാന്റിസ് ഇവന്റ്‌സ് ആണ് പത്തുദിന യാത്ര സംഘടിപ്പിച്ചത്. തുർക്കിയിലെ കുസാദാസി, ഇസ്താംബുൾ എന്നീ നഗരങ്ങളിലെ തുറമുഖങ്ങളിൽ കപ്പൽ അടുപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ, തുർക്കി അധികൃതർ ഇതിന് അനുമതി നൽകിയില്ല. തങ്ങളുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയുമായും മൂല്യങ്ങളുമായും പൊരുത്തപ്പെടാത്ത പെരുമാറ്റങ്ങൾ പുലർത്തുന്ന സംഘമാണ് ഈ കപ്പൽ ചാർട്ടർ ചെയ്തിരിക്കുന്നത് എന്നാണ് തുർക്കിയുടെ ആരോപണം. ഈ സംഘത്തിന് തങ്ങളുടെ പ്രവിശ്യയിലേക്ക് സന്ദർശനാനുമതിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

അറ്റ്‌ലാന്റിസ് ഇവന്റ്‌സ് സംഘടിപ്പിച്ച ഈ യാത്ര ഒരു ‘ഓൾ-ഗേ വോയേജ്’ (all-gay voyage) ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. തങ്ങളുടെ 36 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സ്വത്വത്തിന്റെ പേരിൽ ഒരു രാജ്യം പ്രവേശനം നിഷേധിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. വിലക്കിനെ തുടർന്ന് കമ്പനി യാത്ര പുനഃക്രമീകരിച്ചു. തുർക്കിക്ക് പകരം കെയ്‌റോ (ഈജിപ്ത്), ക്രീറ്റ് (ഗ്രീസ്) എന്നിവിടങ്ങൾ സന്ദർശിക്കാനാണ് തീരുമാനം. തുർക്കിയുടെ തീരുമാനത്തിൽ മനുഷ്യാവകാശ പ്രവർത്തകർ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *