കുവൈത്ത് സിറ്റി: ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൂടുതൽ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന ‘ക്വയറ്റ് അവേഴ്സ്’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ദിവസവും രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് ‘ക്വയറ്റ് അവേഴ്സ്’ ആയി നിശ്ചയിച്ചിരിക്കുന്നത്. രോഗീ പരിചരണവുമായി ബന്ധപ്പെട്ട മെഡിക്കൽ, നഴ്സിംഗ്, അനുബന്ധ ജീവനക്കാർക്കാണ് മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
സംസാരിക്കുമ്പോൾ ശബ്ദം എപ്പോഴും താഴ്ത്തി സംസാരിക്കുക, ആശുപത്രി കോറിഡോറുകളിലും നഴ്സിംഗ് റൂമുകളിലും വെച്ചുള്ള അനാവശ്യമായ കൂട്ടംചേർന്നുള്ള സംസാരങ്ങൾ ഒഴിവാക്കുക, രോഗികളുടെ സുരക്ഷയെയോ അടിയന്തര സാഹചര്യങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾക്കൊഴികെ, ലൗഡ്‌സ്പീക്കർ അനൗൺസ്‌മെന്റുകൾ പരമാവധി പരിമിതപ്പെടുത്തുക, എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
ടെലിഫോണുകളുടെയും അലാറങ്ങളുടെയും ശബ്ദം ഏറ്റവും കുറഞ്ഞ നിലയിലേക്ക് മാറ്റുക. മെഡിക്കൽ ട്രോളികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള ശബ്ദം പരമാവധി കുറയ്ക്കുക. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ വാതിലുകൾ ശബ്ദമുണ്ടാക്കാതെ അടയ്ക്കുക. ജീവനക്കാരുടെ ഷിഫ്റ്റ് മാറുമ്പോഴുള്ള നടപടികൾ, സാധ്യമാകുന്ന സാഹചര്യങ്ങളിലെല്ലാം രോഗികളുടെ മുറികളിൽ നിന്ന് മാറ്റി മറ്റ് സ്ഥലങ്ങളിൽ വെച്ച് നടത്തുക. മെഡിക്കൽ പരിശോധനകൾ, സാധാരണ ചെക്കപ്പുകൾ, മരുന്നുകൾ നൽകൽ എന്നിവയെല്ലാം ഒരൊറ്റ സന്ദർശനത്തിൽ തന്നെ ചെയ്യാൻ ശ്രമിക്കുക. എന്നിവയാണ് മറ്റു നിർദേശങ്ങൾ.ക്വയറ്റ് അവേഴ്സ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മെഡിക്കൽ ഉപകരണങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താനും മന്ത്രാലയം ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരും മാത്രമല്ല ശുചീകരണം, അറ്റകുറ്റപ്പണികൾ, ഭക്ഷണ വിതരണം തുടങ്ങി ആശുപത്രിയിലെ മുഴുവൻ സപ്പോർട്ട് സ്റ്റാഫും ഈ സമയങ്ങളിൽ പരമാവധി സൂക്ഷ്മത പാലിക്കണം. രോഗിയുടെ ക്ഷേമത്തിന് പ്രഥമ പരിഗണന നൽകുക എന്നതാണ് ക്വയറ്റ് അവേഴ്സ് പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
