കുർബാന തർക്കം: ‘പ്രതിഷേധത്തിനിടെ മർദനമേറ്റു’, വെളിപ്പെടുത്തി മാർ ജോസഫ് പാംപ്ലാനി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ തനിക്ക് മര്‍ദനമേറ്റിരുന്നതായി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വെളിപ്പെടുത്തല്‍. പ്രതിഷേധത്തിനിടെ തന്നെ തല്ലിയെന്നും ഡ്രൈവറെ ചവിട്ടി വീഴ്ത്തിയെന്നുമാണ് പാംപ്ലാനിയുടെ വെളിപ്പെടുത്തല്‍. മര്‍ദിച്ചത് ആരാണെന്ന് പരാമര്‍ശിക്കാതെയായിരുന്നു പാംപ്ലാനി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഏകീകൃത കുര്‍ബാന അനുകൂലിയാണ് മര്‍ദിച്ചതെന്ന സൂചന പാംപ്ലാനി നല്‍കി.

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് പാംപ്ലാനിയുടെ വെളിപ്പെടുത്തല്‍. ‘എന്റെ പുറത്ത് ആഞ്ഞടിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ കൈവിരല്‍ പാടുകള്‍ എന്റെ പുറത്ത് ഒരു മാസത്തോളമായി മായാതെ കിടപ്പുണ്ട്. ഇതേ വ്യക്തി തന്നെ എന്റെ ഡ്രൈവറെ എറണാകുളം അരമനയില്‍ വെച്ച് ചവിട്ടി വീഴ്ത്തുകയും കഴുത്തില്‍ ചവിട്ടിപ്പിടിക്കുകയും ചെയ്തു. ചിലര്‍ ഇതിനകത്ത് അനവാശ്യമായി നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. അത്തരക്കാരെക്കുറിച്ച് നിങ്ങളും ജാഗ്രത പാലിക്കണം’, പാംപ്ലാനി പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈ മൂന്നീന് ദുക്‌റാന ആചരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍വെച്ച് ഒരു പരിപാടി സംഘടിപ്പിരുന്നു. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എറണാകുളം ബിഷപ്പ് ഹൗസില്‍വെച്ച് നടന്ന സംഭവത്തെ കുറിച്ച് പാംപ്ലാനി വിശദീകരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തര്‍ക്കങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ സമവായത്തിന്റെ പാതയുണ്ടെങ്കിലും ഏകീകൃത കുര്‍ബാന പൂര്‍ണ അര്‍ത്ഥത്തില്‍ സിനഡ് തീരുമാനിച്ച രീതിയില്‍ നടപ്പാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *