ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ

ന്യൂഡല്‍ഹി: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണവും തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ നിന്ന് മാത്രം 1. 6 ലക്ഷം സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി മെറ്റ. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പുതിയ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന ബിബിസി അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ലിങ്കുകള്‍ പങ്കുവച്ച അക്കൗണ്ടുകളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മെറ്റ കണ്ടെത്തി നീക്കം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഇത്തരത്തിലുള്ള 40 ലക്ഷത്തിലധികം വ്യാജ അക്കൗണ്ടുകളും കുട്ടികളെ ചൂഷണം ചെയ്യുന്ന 3.6 കോടി ഉള്ളടക്കങ്ങളും മെറ്റ നീക്കം ചെയ്തിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ തങ്ങള്‍ ബോധപൂര്‍വ്വം തല്‍പര കക്ഷികളിലേക്ക് എത്തിക്കുന്നു എന്ന തരത്തിലുള്ള ആരോപണം തെറ്റാണെന്ന് മെറ്റ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലെ ചില പരസ്യങ്ങള്‍ തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അത്തരം അക്കൗണ്ടുകള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെറ്റ അറിയിച്ചു.

കുട്ടികള്‍ ഉള്‍പ്പെടുത്ത അശ്ലീല ഉള്ളടക്കമുള്ള പെയ്ഡ് പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്. ഇത്തരം പരസ്യങ്ങള്‍ അടിയന്തരമായി നീക്കാനും ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനോടുള്ള ഔദ്യോഗിക പ്രതികരണം മെറ്റയില്‍ നിന്നും ഉടന്‍ പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വാട്ട്‌സ്ആപ്പ് യൂസെര്‍നെയിമുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ മെറ്റയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *