അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ല: വി എ അരുണ്‍ കുമാര്‍

തിരുവനന്തപുരം: അര്‍ഹതപ്പെട്ട സ്ഥിരം ഡയറക്ടര്‍ പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 32 വര്‍ഷക്കാലത്തെ നീണ്ട സര്‍വീസില്‍ പ്രിന്‍സിപ്പല്‍, അഡിഷണല്‍ ഡയറക്ടര്‍ തുടങ്ങി വിവിധ തസ്തികകളില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും, അര്‍ഹതപ്പെട്ട സ്ഥിരം ഡയറക്ടര്‍ പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഡിഷണല്‍ ഡയറക്ടര്‍ പദവി വരെയുള്ള പ്രമോഷനുകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, ഡയറക്ടര്‍ നിയമനം പൂര്‍ണ്ണമായും സര്‍ക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടത്. അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവികമായ വിഷമമുണ്ട്. എങ്കിലും ചാരിതാര്‍ത്ഥ്യത്തോടെയാണ് ഈ പടിയിറങ്ങുന്നതെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി.

ഡയറക്ടറുടെ ചുമതല വഹിക്കാന്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ ഐഎച്ച്ആര്‍ഡി എന്ന വലിയ പ്രസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കാനും, ഈ മേഖലയില്‍ കൃത്യമായൊരു ദിശാബോധം സൃഷ്ടിക്കാനും കഴിഞ്ഞുവെന്ന ബോധ്യമാണ് ഏറ്റവും വലിയ പദവിയെന്നും അരുണ്‍കുമാര്‍ കുറിച്ചു. ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അരുണ്‍കുമാറിനെ ആദ്യമായി ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി നിയമിക്കുന്നത്. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ അരുണ്‍കുമാറിനെ മാറ്റി, പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി കോളജ് പ്രിന്‍സിപ്പലായ എംവി.രാജേഷിനെയാണ് പുതിയ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *