മസ്കറ്റ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനിടെ ബഹ്റൈനും കുവൈത്തിനുമെതിരെ നടന്ന സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെയും ഖത്തറിന്റെയും രണ്ട് വാണിജ്യ കപ്പലുകൾ ലക്ഷ്യമിട്ട ആക്രമണങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഒമാന്‍റെ നിലപാട് വ്യക്തമാക്കിയത്. ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും സൗദി അറേബ്യയുടെയും ഖത്തറിന്റെയും വ്യാപാരക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട സംഭവവും അതീവ ആശങ്കാജനകമാണെന്നും ഒമാൻ ചൂണ്ടിക്കാട്ടി. പ്രദേശത്തെ സഹോദര രാജ്യങ്ങളായ ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നിവയുടെ സുരക്ഷയും സ്ഥിരതയും, പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്ന എല്ലാ നടപടികൾക്കും ഒമാൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സൈനിക സംഘർഷം രൂക്ഷമാകുന്നത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും മാത്രമല്ല, അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഊർജവിതരണ ശൃംഖലയ്ക്കും ഗുരുതര ഭീഷണിയാണെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി. സാധാരണ ജനങ്ങളെയും വാണിജ്യ കപ്പലുകളെയും അപകടത്തിലാക്കുന്ന ഏത് നടപടികളെയും രാജ്യം പൂർണമായും തള്ളിക്കളയുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
