വനിത ബില്ലിന് പിന്നിൽ മണ്ഡലപുനർനിർണയം

ചെന്നൈ: തമിഴ്നാട്ടിലേക്ക് വരുന്നത് എപ്പോഴും ആദരമാണെന്നും ഇവിടത്തെ മണ്ണിനോടും ജനങ്ങളോടും സവിശേഷമായ ബന്ധം മനസിലുണ്ടെന്നും രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ ആദ്യ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തിരുവള്ളൂർ പൊന്നേരിയിലായിരുന്നു യോഗം കൂടിയത്. തമിഴ്നാടിനെയും ഭാഷയെയും സംസ്കാരത്തെയും, ബിജെപിയും ആർഎസ്എസും ആക്രമിക്കാൻ ശ്രമികുമ്പോൾ താൻ മനസ്സിലൊരു തമിഴനായി മാറും. ഇവർക്ക് എങ്ങനെ ധൈര്യം വരുന്നു എന്നോർക്കും. ഇന്നലെയും അത് കണ്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വനിത ബില്ലിന് പിന്നിൽ ഉണ്ടായിരുന്നത് മണ്ഡലപുനർനിർണയമാണ്. പാർലമെന്റിൽ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാൻ ആയിരുന്നു ശ്രമം. തെക്കെ ഇന്ത്യയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രധാന്യം കുറയ്ക്കാൻ ശ്രമിച്ചു. എന്നാൽ അതിനെ നമ്മൾ തോൽപ്പിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ യൂണിയനിന്റെ അർത്ഥം എന്താണ്. എല്ലാ സംസ്ഥാനത്തിനും ഒരേ പ്രാധാന്യമുണ്ട്. എല്ലാവരുടെയും ശബ്ദം ഒരു പോലെ കേൾക്കണം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് മോദി പറയുമ്പോൾ ഭരണഘടനയെ ആക്രമിക്കുകയാണ് ചെയ്യുന്നത്. പണ്ട് സൈന്യം ഉപയോഗിച്ചു രാജ്യങ്ങളെ ആക്രമിച്ചു. എന്നാൽ ഇന്ന് സൈന്യം ഇല്ലാതെ ബിജെപി അത് ചെയ്യുന്നു. തമിഴ് ഭാഷയെയും ചരിത്രത്തെയും തകർക്കാൻ ശ്രമിക്കുന്നു. നമ്മൾ അത് ഒരിക്കലും അനുവദിക്കില്ല. ബിജെപിയും ആർഎസ്എസും അറിവില്ലാത്തവരാണ്. തമിഴർ ആരെന്ന് അവർക്ക് അറിയില്ല. തമിഴ് ജനതയ്ക്ക് തമിഴ് ഭാഷ എന്താണെന്ന് അവർക്ക് അറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിക്ക് തൊടാൻ കഴിയാത്ത ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം ഉണ്ട് തമിഴിന്. അവർക്ക് വേണ്ടത് ദില്ലിയിൽ നിന്ന് നിയന്ത്രിക്കാനാകുന്ന സർക്കാരിനെയാണ്. അമിത് ഷായുടെ ഉത്തരവ് അനുസരിക്കുന്ന മുഖ്യമന്ത്രിയെയാണ്. ട്രംപ് മോദിയെ നിയന്ത്രിക്കും പോലെ വേണം. എന്നാൽ ബിജെപിയും ആർഎസ്എസും അടിസ്ഥാനപരമായി തമിഴ് വിരുദ്ധർ ആണെന്ന് തമിഴ് ജനത അറിയണം. തമിഴ്നാടിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ബിജെപിക്ക് ഒരിക്കലും തമിഴ് സംസ്കാരത്തെ തൊടനാകില്ലന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *