വിവാദമായി മുഹമ്മദ് ഷിയാസിന്റെ സംഭാഷണം

തോപ്പുംപടി: കൊച്ചി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് ഷിയാസ് നടത്തിയ ഫോൺസംഭാഷണം വിവാദമാകുന്നു. സ്വകാര്യ യുറ്റ്യൂബ് ചാനലിലാണ് മുഹമ്മദ് ഷിയാസിന്റെ ഫോൺസംഭാഷണം പുറത്തുവിട്ടത്. എതിർ സ്ഥാനാർഥിയായ കെ.ജെ. മാക്സിയെക്കുറിച്ച് മുഹമ്മദ് ഷിയാസ് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.

‘മാക്സിയെ പപ്പടംപോലെ പൊടിക്കു’മെന്നാണ് സംഭാഷണത്തിലുള്ളത്. ‘മാക്സി ഒരു സ്ഥാനാർഥിയേ അല്ലെന്നും ആണുങ്ങളോട് ഏറ്റുമുട്ടിയിട്ടില്ലെന്നും’ സംഭാഷണത്തിലുണ്ട്. സംഭവം വിവാദമായതോടെ വിവാദ പരാമർശങ്ങൾ യുറ്റ്യൂബ് ചാനലിൽനിന്ന് എഡിറ്റ് ചെയ്ത് നീക്കിയിരുന്നു.

എന്നാൽ നേരത്തേ ഡൗൺലോഡ് ചെയ്ത വീഡിയോ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഷിയാസിന്റെ സംഭാഷണത്തിനെതിരേ പ്രതിഷേധവുമായി കൊച്ചിയിലെ എൽ.ഡി.എഫ്. കമ്മിറ്റി രംഗത്തെത്തിയിരുന്നു. മുഹമ്മദ് ഷിയാസിന്റെ സംസാരം മോശമായ രീതിയിലായിരുന്നുവെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ജെ. മാക്സിയും പറഞ്ഞു. ‘പപ്പടംപോലെ പൊടിക്കുമെന്ന് പറയുന്നത് ശരിയായ രീതിയല്ല. എന്നെ തകർക്കുമെന്നാണ് ആ പറയുന്നത്. ആണുങ്ങളുമായി മത്സരിച്ചില്ലെന്ന് പറയുന്നതും ശരിയല്ല. ഞാൻ രണ്ടുതവണ മത്സരിച്ചതും കോൺഗ്രസിലെ പ്രധാന നേതാക്കളുമായാണ്. ആദ്യത്തെയാൾ മുൻമന്ത്രിയായിരുന്നു. രണ്ടാമത്തെയാൾ കൊച്ചിയുടെ മേയറായിരുന്നു. ഇത്തരം നിലവാരം കുറഞ്ഞ പരാമർശങ്ങൾ ജനാധിപത്യരീതിക്ക് ചേർന്നതല്ല.’ എന്നും കെ.ജെ. മാക്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *