കനത്ത മഴയും വെള്ളപ്പൊക്കവും; പുറത്തുചാടി ആയിരത്തോളം പാമ്പുകൾ

ബീജിങ്: ദക്ഷിണ ചൈനയിൽ മൈസാക്ക് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടുത്ത പ്രളയത്തിൽ, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ നിന്ന് രാജവെമ്പാലയും മൂര്‍ഖനും ഉൾപ്പെടെ നൂറുകണക്കിന് വിഷപ്പാമ്പുകൾ കൂട്ടത്തോടെ പുറത്തുചാടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രദേശത്ത് കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് കൊടുങ്കാറ്റും പ്രളയവും തുടരുന്നതിനിടയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തിയത്. കണക്കുകൾ പ്രകാരം ഈ പ്രദേശത്ത് മാത്രം ആയിരത്തിലധികം പാമ്പുകൾ ഫാമിൽ നിന്ന് പുറത്തുചാടിയെന്നാണ് വിവരം.

ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തുള്ള ഹെങ്‌ഷൗവിലെ പാമ്പ് വളർത്തൽ കേന്ദ്രങ്ങളിലാണ് മൈസാക്ക് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയജലം ഇരച്ചുകയറിയത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് ഫാമുകൾ തകരുകയും നൂറുകണക്കിന് പാമ്പുകൾ ഒന്നിച്ച് പുറത്തുചാടുകയുമായിരുന്നു. ചെളിനിറഞ്ഞ പ്രളയജലത്തിൽ നിന്നും തലപൊക്കി നിൽക്കുന്ന മൂർഖൻ പാമ്പിന്റെയും, നെറ്റുകൾ ഉപയോഗിച്ച് നാട്ടുകാർ പാമ്പുകളെ പിടികൂടാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചുഴലിക്കാറ്റും പ്രളയവും ബാധിച്ച പ്രദേശങ്ങളിൽ നിരവധി ഗ്രാമീണർക്കാണ് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റ ഒരാൾ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആഹ്വാനം ചെയ്തു. ഗ്വാങ്‌സിയിൽ രണ്ട് റിസർവോയറുകൾ തകർന്നതിനെത്തുടർന്ന് നിരവധി നഗരങ്ങളും ഗ്രാമങ്ങളും പൂർണ്ണമായി വെള്ളത്തിനടിയിലാണ്. ഇവിടെ ആറ് പേർ മരണപ്പെടുകയും 50,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിലും മണ്ണിടിച്ചിലിലും പെട്ട് ആകെ മരണസംഖ്യ 38 ആയി ഉയർന്നു. ഗാൻസു പ്രവിശ്യയിലെ മണ്ണിടിച്ചിലിൽ 21 പേരും, ഹുബൈ പ്രവിശ്യയിലെ ചുഴലിക്കാറ്റിലും ഇടിമിന്നലിലും 11 പേരും മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *