മസ്കത്ത്: ഒമാൻ തീരത്തിന് സമീപം’ജിഎഫ്എസ് ഗാലക്സി’ എന്ന വാണിജ്യ ചരക്കുകപ്പലിന് നേരെ ആക്രമണം. സംഭവത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും പത്ത് ഇന്ത്യൻ ജീവനക്കാരെ ഒമാൻ അധികൃതർ വിജയകരമായി രക്ഷപ്പെടുത്തിയതായും എംബസി വ്യക്തമാക്കി.
കാണാതായ ജീവനക്കാരനായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി ഒമാൻ അധികൃതർ, കപ്പൽ മാനേജ്‌മെന്റ്, മറ്റ് നയതന്ത്ര ഏജൻസികൾ എന്നിവരുമായി ചേർന്ന് നിരന്തരമായ ഏകോപനം നടത്തിവരികയാണെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ ഉടനടി ഇടപെട്ട ഒമാൻ ഭരണകൂടത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. അതേസമയം, അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി.
മേഖലയിൽ നിലനിൽക്കുന്ന യുദ്ധപ്രതീതി ഉടനടി ലഘൂകരിക്കണമെന്നും നയതന്ത്രപരമായ പരിഹാരത്തിനായി നിലവിലുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യാന്തര നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസമില്ലാത്തതുമായ കപ്പൽ ഗതാഗതവും വ്യാപാരവും പുനസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും ഇന്ത്യ പ്രസ്താവനയിലൂടെ ആവർത്തിച്ചു വ്യക്തമാക്കി.
