ഡൽഹി: പൗരത്വം നിർണയിക്കാനുള്ള നടപടികൾ നീതിപൂർവമാകണമെന്ന് സുപ്രീംകോടതി. നടപടിക്രമങ്ങൾ വ്യക്തമായി പാലിച്ചേ ഇക്കാര്യത്തിൽ അന്തിമ തീർപ്പിലെത്താവൂ എന്നും കോടതി നിർദേശിച്ചു. അസമിൽ 27 പേർ വിദേശകളാണെന്ന് നിർണയിച്ച ട്രൈബ്യൂണൽ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ആവശ്യമായ രേഖകൾ ഹാജരാകാൻ കഴിയാത്തവരെയാണ് ഇന്ത്യൻ പൗരൻമാരല്ലെന്ന് അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ കണ്ടെത്തിയത്. ഗുവാഹത്തി ഹൈക്കോടതിയും ട്രൈബ്യൂണൽ വിധി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ വന്നത്. ഹൈക്കോടതി വിധിയും റദ്ദാക്കിയ സുപ്രീംകോടതി ഹർജിക്കാരുടെ അപേക്ഷകൾ വീണ്ടും പരിശോധിക്കാൻ ഫോറിനേഴ്സ് ട്രൈബ്യൂണലിന് നിർദേശം നൽകി. എസ്ഐആർ പൗരത്വം നിഷേധിക്കുന്നതിലേക്ക് വഴിവെക്കുമെന്ന ആശങ്കകൾക്കിടെയാണ് സുപ്രീംകോടതി 27 പേർക്കെതിരായ ആസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.
ഒരാൾ പൗരനാണോ എന്ന് പരിശോധിക്കാനും നിശ്ചയിക്കാനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ന്യായമായ വഴികളിലൂടെ വേണം ഇത് നിർണയിക്കേണ്ടതെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പടെ ബഞ്ച് വ്യക്തമാക്കി. പൗരത്വം ഭരണഘടനാപരമായും നിയമപരമായും ഏറെ പ്രാധാന്യമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
