ടെഹ്‌റാൻ: ഇറാനിൽ വീണ്ടും വ്യോമാക്രമണം നടത്തി അമേരിക്ക. തെക്കൻ ഇറാനിൽ നടത്തിയ പുതിയ വ്യോമാക്രമണങ്ങളിൽ 30 സാധാരണക്കാരും ഏഴ് ഇറാനിയൻ സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക കേന്ദ്രങ്ങളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാൻഷെഹറിലെ ബാംപൂർ (Bampour) ഗാരിസണിൽ 13 യുഎസ് മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ ഇറാന്റെ 388-ാം ബ്രിഗേഡിലെ ഏഴ് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനിക താമസസ്ഥലങ്ങളെയും ഗസ്റ്റ് ഹൗസിനെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്ന് ഇറാൻ സൈന്യം അറിയിച്ചു.
ആക്രമണങ്ങളിൽ 260-ലധികം ആളുകൾക്ക് പരിക്കേറ്റതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. ഇതിൽ ഭൂരിഭാഗം പേരും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. തുറമുഖ നഗരമായ ബുഷെഹ്റിൽ ചൊവ്വാഴ്ച നാല് ഇടങ്ങളിൽ ആക്രമണങ്ങൾ നടന്നുവെങ്കിലും അവിടെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചബഹാർ മാരിടൈം ട്രാഫിക് കൺട്രോൾ സെന്ററിന് നേരെയും ആക്രമണമുണ്ടായി.
തുടർ ആക്രമണങ്ങളുടെ ഭീതി നിലനിൽക്കുന്നതിനാൽ സൈനിക കേന്ദ്രങ്ങൾക്ക് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യുഎസ് നടപടിയെ ‘ഭീരുത്വപരമായ ആക്രമണം’ എന്ന് വിശേഷിപ്പിച്ച ഇറാൻ സൈന്യം, അനുയോജ്യമായ സമയത്ത് ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ഈ പ്രയാസകരമായ സാഹചര്യത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മൊഹാജിറാനി വ്യക്തമാക്കി.
