തിരുവനന്തപുരം: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി അദാനി പോര്‍ട്ട്സിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് തുടങ്ങി സായുധസേനകള്‍ വിഴിഞ്ഞത്ത് സാന്നിധ്യം ഉറപ്പുവരുത്താന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അദാനി ഗ്രൂപ്പ് താല്‍പര്യമില്ലായ്മ കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ജൂലൈ ഒന്നിന് നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താന്‍ ചില ആശങ്കകള്‍ സഭയില്‍ ഉന്നയിച്ചിരുന്നു.
എന്നാൽ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പിറ്റേദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പിലും ഓഹരി കൈമാറ്റം സര്‍ക്കാരിനെ അദാനി അറിയിച്ചത് സംബന്ധിച്ച് നിശബ്ദത പാലിച്ചു. ഇക്കാര്യത്തിൽ ജൂലൈ എട്ടുവരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് ദുരൂഹമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. എട്ടിന് ചേര്‍ന്ന മന്ത്രിസഭായോഗം വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എംപവേര്‍ഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എന്നാൽ താന്‍ ജൂലൈ ആറിന് നൽകിയ കത്തിൽ എട്ടിന്റെ മന്ത്രിസഭാ തീരുമാനത്തെ സംബന്ധിച്ച് എങ്ങനെ പരാമര്‍ശിക്കുമെന്ന് പിണറായി വിജയന്‍ ചോദിച്ചു. എംഎസ്‌സിക്ക് അദാനി ഗ്രൂപ്പ് വഴി വിഴിഞ്ഞത്തേക്ക് വരാന്‍ കഴിയില്ലെന്ന നിലപാടില്‍ പിണറായി വിജയന്‍ ഉറച്ചുനിന്നു. തൂത്തുക്കുടി ടെര്‍മിനലിലെ നിക്ഷേപം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് തടസ്സവാദം ഉന്നയിക്കുന്നത്.
