തിരുവനന്തപുരം: വി.ഡി. സതീശൻ ക്യാബിനറ്റിൽ കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കും. പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ അനുവദിക്കും. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായി. ആർക്കെക്കെയാണ് സ്ഥാനം ലഭിക്കുക എന്നതാണ് ഇനിയുള്ള ആകാംക്ഷ. രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി.ഡി. സതീശൻ ക്ഷണിക്കും. ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺഗ്രിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. വി.ടി. ബൽറാം, ഐ.സി. ബാലകൃഷ്ണൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ എംഎൽഎമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു.
മുസ്ലിം ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയാണ്. യു.ഡി.എഫ്. യോഗത്തിനായി സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ വെള്ളിയാഴ്ച തിരുവനന്തപുരത്തേക്കു പോകും. മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചിട്ടുമുണ്ട്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിലേതു പോലെ അഞ്ച് മന്ത്രിസ്ഥാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലീഗ്. മുൻ സർക്കാരുകളിൽ കൈകാര്യംചെയ്ത വകുപ്പുകൾ വേണമെന്നാണ് താത്‌പര്യം. യു.ഡി.എഫിലെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരിക്കും ഇക്കാര്യങ്ങളിൽ അന്തിമതീരുമാനം.
