സോനം വാങ്ചുകിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യണം’; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് ഡല്‍ഹി ഹൈക്കോടതി.

19 ദിവസമായി തുടരുന്ന നിരാഹാര സമരം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ച പശ്ചാത്തലത്തില്‍, വാങ്ചുകിന്റെ ശാരീരികാവസ്ഥ ദിവസേന പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആവശ്യമായ ഏത് അടിയന്തര വൈദ്യസഹായവും നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. ഏത് പൗരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്ന് നിരീക്ഷിച്ച കോടതി, ആവശ്യമെങ്കില്‍ മാത്രം ഇടപെടാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി തീര്‍പ്പാക്കി.

അഡ്വക്കറ്റ് രാകേഷ് കുമാര്‍ സൈനി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. ജൂണ്‍ 28 മുതല്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കുചേര്‍ന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വന്‍തോതില്‍ വഷളായതായി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 19 ദിവസം നീണ്ട ഉപവാസത്തിനിടയില്‍ വാങ്ചുകിന് 8 കിലോയിലധികം ശരീരഭാരം നഷ്ടപ്പെട്ടു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയില്‍ താഴോട്ട് പോയി. സമാധാനപരമായി സമരം ചെയ്യുന്ന ഒരു പൗരന്റെ ജീവന്‍ അപകടത്തിലാകുമ്പോള്‍ സര്‍ക്കാരിന് കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്നും, ജീവന്‍ രക്ഷിക്കാന്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

ഏതൊരു പൗരന്റെയും ജീവന്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ഡോക്ടര്‍മാരുടെ വിദഗ്‌ദ്ധോപദേശത്തിന്റെ അടിസ്ഥാനത്തില്‍, എപ്പോള്‍ വേണമെങ്കിലും ആവശ്യമായ വൈദ്യസഹായവുമായി സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ ഉറപ്പിന്മേലാണ് കോടതി ദിവസേനയുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത്.

വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന സോനം വാങ്ചുകിന് പിന്തുണയുമായി ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും, നസീറുദ്ദീന്‍ ഷാ, ശബ്ന ആസ്മി, അരുന്ധതി റോയ് തുടങ്ങിയ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. രാജ്യം നേരിടുന്ന വലിയൊരു പോരാട്ടത്തിനായി അദ്ദേഹത്തിന്റെ ജീവന്‍ വിലപ്പെട്ടതാണെന്നും അതിനാല്‍ നിരാഹാരം അവസാനിപ്പിക്കണമെന്നും ഇവര്‍ കത്തിലൂടെ വാങ്ചുകിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആവശ്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ജൂലൈ 20ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് സമരക്കാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *