മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിൻ്റോ ജോണ്‍

കൊച്ചി: മുഖ്യമന്ത്രി വി. ഡി സതീശനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. കെ.എസ്.യുവിനെ വിമർശിച്ചതിന് പിന്നാലെയാണ് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡി. എസ് ശരത്തിനെ സീനിയര്‍ ഗവ.പ്ലീഡറായി നിയമിച്ചതിനും പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെയാണ് ജിന്റോയുടെ ഫേസ്ബുക്ക് കുറിപ്പ്. നിയമനം കിട്ടിയവരില്‍ പലരും അകന്ന ബന്ധുക്കളുടെ പോലും വിദൂര കോണ്‍ഗ്രസ് ബന്ധം ചികയുന്ന തിരക്കിലാണെന്നും കിട്ടിയ പോസ്റ്റില്‍ അവര്‍ക്ക് എങ്ങനെയെങ്കിലും അള്ളിപ്പിടിച്ചിരിക്കണമല്ലോയെന്നും അദ്ദേഹം കുറിച്ചു. കെഎസ്‌യുക്കാരെ ക്യാമ്പസില്‍ തല്ലുന്നവരെയും തല്ലുന്നതിന് പിന്തുണയ്ക്കുന്നവരെയും ന്യായീകരിക്കാന്‍ തന്റെ നാവ് പൊന്തില്ല. വീട്ടുകാര്‍ കോണ്‍ഗ്രസ് ആയതിന്റെ പേരില്‍ കൊടുക്കേണ്ടതല്ല രാഷ്ട്രീയ നിയമനങ്ങളെന്നും ജിന്റോ കൂട്ടിച്ചേര്‍ത്തു.

‘അപ്രഖ്യാപിത അംഗത്വ വിലക്കുള്ള ചില സംവിധാനങ്ങള്‍ തയ്യാറാക്കുന്ന ലിസ്റ്റുകളില്‍ എന്തുകൊണ്ട് ആക്ഷേപ കാരണമായ പേരുകള്‍ കയറിക്കൂടി എന്ന് പരിശോധിക്കപ്പെടണം. ആരൊക്കെയായിരുന്നു ശുപാര്‍ശക്കാര്‍ എന്നും വിവാദ വ്യക്തികളല്ലാതെ മറ്റാരും കഴിവുള്ളവരായി ഉണ്ടായിരുന്നില്ലേ എന്നും ആലോചിക്കണം. പിണറായി ഭരണത്തിന്റെ പത്ത് വര്‍ഷങ്ങളില്‍ ആ പട്ടേലരുടെ സെന്റിന്റെ മണം മാത്രം ശ്വസിച്ച് കണ്ണടച്ചിരുന്ന എസ്എഫ്‌ഐ അല്ല കെഎസ്‌യു എന്ന് പഠിപ്പിച്ചവരോടും കരിസ്മാറ്റിക് ക്ലാസ്സുകളോടും കടപ്പാട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡി. എസ് ശരത്തിനെ സീനിയര്‍ ഗവ.പ്ലീഡറായി നിയമിച്ചതില്‍ തിരുവനന്തപുരം ലോ കോളേജിലെ കെഎസ്‌യു മുന്‍ യൂണിറ്റ് പ്രസിഡന്റുമാര്‍ ആശങ്ക അറിയിച്ചിരുന്നു. വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ശരത്തിന്റെ നിയമനം. ഇതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.കെഎസ്‌യു വിമര്‍ശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തോട് മുഖ്യമന്ത്രി നടത്തിയ പ്രതികരണവും വിവാദമായിരുന്നു.

തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്‌യുവിന് ഗവ. പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച സതീശന്‍, ഒരു കാര്യവുമില്ലെന്നും പറഞ്ഞിരുന്നു.കെഎഎസ്‌യു പ്രതിഷേധത്തെ തള്ളിയ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ പരാതി അറിയിക്കാന്‍ അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അനുമതി നിഷേധിച്ചു. വി ഡി സതീശന്റെ പരിഹാസത്തിനെതിരെ കെഎസ്‌യു സംസ്ഥാന ഭാരവാഹികളുള്‍പ്പെടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനകത്തും അതൃപ്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *