കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്ത സംഭവത്തിൽ ഒടുവിൽ പരസ്യമായി ക്ഷമാപണം നടത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. താൻ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സ്വന്തം ചെലവിൽ നടത്തിയ ഡ്രഗ് ആൻഡ് ആൽക്കഹോൾ പരിശോധനയുടെ മെഡിക്കൽ റിപ്പോർട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് താരം വിശദീകരണ വീഡിയോയുമായി രംഗത്തെത്തിയത്. ഒരു ബിയർ കുടിച്ചുവെന്ന കാര്യം താൻ നിഷേധിക്കുന്നില്ലെന്നും ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും ഹെലൻ ഓഫ് സ്പാർട്ട വ്യക്തമാക്കുന്നു.
“ഒരു സാധാരണക്കാരന് മദ്യപിച്ച് വണ്ടിയോടിച്ചാൽ എങ്ങനെയുള്ള പെറ്റിയാണോ വരുന്നത്, അത് മാത്രമാണ് എനിക്കും വന്നിട്ടുള്ളത്. ജീവിതത്തിൽ ആരെയും മദ്യപിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കാറില്ല,” എന്ന് പറഞ്ഞുകൊണ്ടാണ് ധന്യ വീഡിയോ ആരംഭിക്കുന്നത്.
തന്റെ വണ്ടിയിൽ നിന്നും എം.ഡി.എം.എ (MDMA) പിടിച്ചെടുത്തു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ധന്യ പറഞ്ഞു. പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെക്കുറിച്ചും താരം വിശദീകരിച്ചു.
മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായിരുന്നു, വിവാദത്തിൽ പ്രതികരണവുമായി ‘ഹെലൻ ഓഫ് സ്പാർട്ട’
