ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടിയെ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. 18 ദിവസം തുടര്‍ച്ചയായി നിരാഹാരത്തിലിരുന്ന വാങ്ചുക് സ്വന്തം ഇഷ്ടപ്രകാരം വൈദ്യസഹായം തേടാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് കോടതി വ്യക്തമാക്കി.
വ്യത്യസ്ത മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, വ്യക്തിസ്വാതന്ത്ര്യം, പൗരന്മാരുടെ ആരോഗ്യ കാര്യത്തിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി ബെഞ്ച് നിര്‍ണായ നിരീക്ഷണം നടത്തിയത്. ദീര്‍ഘനാള്‍ നീണ്ടുനിന്ന നിരാഹാര സമരം വാങ്ചുകിന്റെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചത്. എന്നാല്‍, സമ്മതമില്ലാതെയും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുമാണ് അധികൃതര്‍ ഇടപെട്ടതെന്ന വാദവുമായി വാങ്ചുകിനെ അനുകൂലിക്കുന്നവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജി വിശദമായി പരിശോധിച്ച കോടതി, അടിയന്തര സാഹചര്യങ്ങളില്‍ പൗരരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇടപെടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒരു വ്യക്തി സ്വയം വൈദ്യസഹായം നിരസിക്കുമ്പോള്‍ പോലും, ജീവന് ഭീഷണിയുണ്ടാകുന്ന ഘട്ടത്തില്‍ ഭരണകൂടത്തിന് നിഷ്‌ക്രിയമായിരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആശുപത്രിയിലെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം വാങ്ചുകിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചികിത്സ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
