40 വർഷത്തെ വേൾഡ് കപ്പ് സ്‍മരണകളുടെ അപൂ‍ർവ്വ ഫുട്ബോൾ ലൈബ്രറി!

1986ൽ ഡീഗോ മറഡോണ മെക്സിക്കോയിൽ കപ്പുയർത്തിയത് മുതലുള്ള അപൂർവ്വ വാർത്താചിത്രങ്ങളും പത്ര റിപ്പോർട്ടുകളും നിറഞ്ഞ ഒരു വമ്പൻ ശേഖരം. കാൽപ്പന്തുകളി വെറുമൊരു കളി മാത്രമല്ല, ജീവിതം തന്നെ ആണെന്ന് പറയുകയാണ് ഹൊസ്‍ദുർഗ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‍പെക്ടർ എ ആർ ശാ‍ങ്ഗധരൻ. മൂന്ന് പതിറ്റാണ്ടിൽ ഏറെയായി ഫുട്ബോളുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും അപൂർവ രേഖകളും സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരം ഇന്ന് കായികപ്രേമികൾക്ക് കൗതുകമുണർത്തുന്ന ഒരു ഫുട്ബോൾ ലൈബ്രറിയായി മാറിയിരിക്കുകയാണ്.

പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് ശാർങ്ഗധരൻ ഈ ഹോബി തുടങ്ങുന്നത്. 1986 മുതൽ 2026 വരെയുള്ള ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വാർത്തകൾ, ചിത്രങ്ങൾ, പ്രത്യേക പതിപ്പുകൾ, വിശകലനങ്ങൾ തുടങ്ങിയവ ഉൾപ്പെടയുന്ന പത്ര കട്ടിംഗുകൾ ക്രമമായി ശേഖരിച്ചാണ് അദ്ദേഹം ഈ അപൂർവ സമാഹാരം ഒരുക്കിയിരിക്കുന്നത്. ലോകകപ്പിന് പുറമെ കോപ്പ അമേരിക്ക, യൂറോ കപ്പ്, സന്തോഷ് ട്രോഫി, ഐഎസ്എൽ, ഐ-ലീഗ് തുടങ്ങി ദേശീയ-അന്തർദേശീയ ടൂർണമെന്റുകളുമായി ബന്ധപ്പെട്ട നിരവധി പത്രക്കട്ടിങ്ങുകളും ചിത്രങ്ങളും ശേഖരത്തിലുണ്ട്.

പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അപൂർവ ഫോട്ടോകൾ, താരങ്ങളുടെ പ്രകടനങ്ങൾ, ഫൈനൽ മത്സരങ്ങളുടെ റിപ്പോർട്ടുകൾ, ചരിത്രനിമിഷങ്ങൾ എന്നിവ വർഷവും ടൂർണമെന്റും അടിസ്ഥാനമാക്കി ക്രമീകരിച്ച് സൂക്ഷിച്ചിരിക്കുന്നതാണ് ഈ ശേഖരത്തിന്റെ പ്രത്യേകത. ഒരു സ്വകാര്യ ആർക്കൈവിനെ അനുസ്‍മരിപ്പിക്കുന്ന രീതിയിലാണ് ഓരോ കട്ടിങ്ങും സംരക്ഷിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *