ഫിഫ പുരുഷ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്പെയിൻ

ഫിഫയുടെ ഏറ്റവും പുതിയ പുരുഷ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്‌പെയിന്‍. ഫൈനലില്‍ അര്‍ജന്റീനയെ അധികസമയത്ത് 1-0 ന് തോല്‍പ്പിച്ചാണ് ‘ലാ റോജ’ ലോക ഫുട്‌ബോളിന്റെ ഉന്നതിയിലെത്തിയത്. ലോകകപ്പ് കിരീട നേടത്തിന് പിന്നാലെ ഒന്നാം സ്ഥാനത്തെത്തിയത് ടീമിന് ഇരട്ടി മധുരമായി. ഈ തോല്‍വിയോടെയാണ് ലോകകപ്പ് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

1995.88 പോയിന്റോടെയാണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്‌പെയിന്‍ സംഘം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഫെറാന്‍ ടോറസിന്റെ വിജയഗോളാണ് സ്‌പെയിനിന് രണ്ടാം ലോകകപ്പ് കിരീടവും റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും സമ്മാനിച്ചത്. 1970.37 പോയിന്റുകളോടെ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്ക് വീണു. മൊറോക്കോ തങ്ങളുടെ എക്കാലത്തെയും മികച്ച റാങ്കായ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറിയ നോര്‍വേ 12 പടവുകള്‍ കയറി 19-ാം സ്ഥാനത്ത് എത്തിയതാണ് ഈ റാങ്കിങ്ങിലെ ഏറ്റവും മികച്ച മുന്നേറ്റം.

അതേസമയം, പോര്‍ച്ചുഗലും ജര്‍മനിയും രണ്ടുസ്ഥാനം നഷ്ടപ്പെട്ട് താഴേക്ക് വീണു. സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബ്രസീല്‍, മൊറോക്കോ, പോര്‍ച്ചുഗല്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, മെക്‌സിക്കോ എന്നിവരാണ് യഥാക്രമം ആദ്യപത്തുസ്ഥാനക്കാര്‍. ഈ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച കേപ് വെര്‍ദെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 64-ാം സ്ഥാനത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *