കൊച്ചി: ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്ക്വാഡ് പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നേരിട്ട് വേണം. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്.
റോഡ് അപകടമുണ്ടാക്കി വാഹനങ്ങള്‍ കടന്നുകളഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ജില്ല തോറുമുള്ള സ്ക്വാഡുകള്‍ പരസ്പരം ഏകോപനത്തില്‍ പ്രവര്‍ത്തിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം സംഭവങ്ങള്‍ സ്ക്വാഡിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കണം. സൈബര്‍ പൊലീസിന്റെ സഹായവും ഉറപ്പാക്കണം. പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാന്‍ സ്പെഷ്യല്‍ സ്ക്വാഡിന്റെ ഫോണ്‍ നമ്പറുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. റോഡില്‍ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോകുന്ന അപകടങ്ങളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കണമെന്നും കോടതി പറഞ്ഞു.
ഹിറ്റ് ആന്റ് റണ്‍ മോട്ടര്‍ ആക്സിഡന്റ് സ്കീം 2021 പ്രകാരം നിലവിലുള്ള തുക തീരെ കുറവാണ്. ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയില്‍ പ്രത്യേക രണ്ട് രൂപീകരിച്ച് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കണം. പിഴത്തുകയില്‍ നിന്നോ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നിന്നോ ഇതിനുള്ള വിഹിതം കണ്ടെത്താം. തുടര്‍നടപടികള്‍ക്കായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പൊലീസ് സെക്രട്ടറിക്കും വിധിപ്പകര്‍പ്പ് അയച്ചു നല്‍കാനും കോടതി നിര്‍ദേശിച്ചു. കൊച്ചി കടവന്ത്രയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നു കളഞ്ഞ സംഭവം, നെടുമ്പാശേരിയില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കാര്‍ ഇടിച്ചു വീഴ്ത്തിയ സംഭവം എന്നിവയുടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു.
