ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ റെയിൽവേ

കൊച്ചി: രാജ്യത്തെ പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷിംല എന്നിവ ഉൾപ്പെടെ 30 ലേറെ ഇടങ്ങൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഇവിടങ്ങളിൽ ഭൂപ്രകൃതിയുടെ സവിശേഷത മൂലം ട്രാക്ക് വികസനം നടക്കില്ല. വൈദ്യുത പോസ്റ്റുകൾ സ്ഥാപിക്കുന്നതും ലൈനുകൾ വലിക്കുന്നതും പ്രകൃതിഭംഗി നശിപ്പിക്കും. നിരവധി തുരങ്കങ്ങളും കൊടുംവളവുകളും ഉള്ളതിനാൽ നിർമാണവും ദുഷ്‌കരമാണ്. നിലവിൽ ഇവിടെ ഓടുന്ന ട്രെയിനുകൾ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു. ഇതിന് പരിഹാരമായാണ് നീരാവി മാത്രം പുറന്തള്ളുന്ന ഹൈഡ്രജൻ ട്രെയിനുകൾ പരിഗണിക്കുന്നത്.

ലോകത്ത് തന്നെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിൻ ഇന്ത്യയിൽ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞയാഴ്ചയാണ്. ഹരിയാണയിലെ ജിന്ദിൽ നിന്ന് സോനിപ്പത്തിലേക്കുള്ള ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തിന് സമർപ്പിച്ചത്.രാജ്യത്തെ ട്രാക്കുകളിൽ 98 ശതമാനവും വൈദ്യുതീകരിച്ചുകഴിഞ്ഞു. ഇന്നത്തെ നിലയിൽ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് ലാഭകരമല്ല. പക്ഷേ, സാങ്കേതികവിദ്യ മെച്ചപ്പെട്ടാൽ ചെലവ് കുറയും. ഡാർജീലിങ് ഹിമാലയൻ റെയിൽവേയുടെ നാരോഗേജ് ട്രെയിൻ ടോയ് ട്രെയിൻ എന്നറിയപ്പെടുന്നു. 1881-ൽ ബ്രിട്ടീഷുകാർ പണിത ഡാർജീലിങ് പാത 86 കിലോമീറ്ററാണ്. പശ്ചിമ ബംഗാളിലെ ന്യൂജൽപായ്ഗുരിയിൽ നിന്ന് ഡാർജീലിങ് വരെയണ് പാത.

Leave a Reply

Your email address will not be published. Required fields are marked *