രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രധാന മന്ത്രിയോടും ഇതേ നിലപാടറിയിക്കുന്നു. രാജിയില്ലാതെ ഇവിടം വിട്ട് ആരും പോകില്ല. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ചോദിച്ച് വാങ്ങിയില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയാണെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിക്ക് കസേര നഷ്‌ടമാകും. ഞങ്ങളും വിദ്യാർത്ഥികളും നിലപാട് വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ ക്രിമിനൽ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജ്യത്തിന്റെ വ്യദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് ക്രൂരതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ലാത്തി ചാർജിനിടെ പരിക്കേറ്റ യുവാവിനെ രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങാന്‍ കാരണം ധര്‍മേന്ദ്ര പ്രധാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സമരത്തില്‍ ‘വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ആവശ്യങ്ങളുണ്ട്. അഴിമതിക്കാരനായ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണം, വിദ്യാര്‍ത്ഥികളെ തല്ലിയവര്‍ നടപടി നേരിടണം, പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കണം. ഇതാണ് പ്രധാന മൂന്ന് വ്യവസ്ഥകളെന്നും’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കുളള ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടു വരും. 10 കോടി വരെ പിഴ ചുമത്താനും 10 വർഷം വരെ തടവിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും വ്യവസ്ഥ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *