തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിൽ നടപ്പാക്കിയിരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി. വിജയനെതിരെ അജിത് കുമാർ നൽകിയ റിപ്പോർട്ട് തള്ളി സർക്കാർ. പി.വിജയന് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ പുണ്യം പൂങ്കാവനം തുടരാനും അനുമതി നൽകി. ശബരിമലയിൽ പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. ശബരിമലയിലെ മാലിന്യ മാറ്റവും ഭക്തജനങ്ങൾക്ക് നൽകുന്ന സേവനവും ഉള്‍പ്പെടെയാണ് പുണ്യം പൂങ്കാവനത്തിൻെറ ഭാഗമായിരുന്നത്. പദ്ധതിയുടെ മറവിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.
പി.വിജയനെതിരെ ഗുരുതര ആരോപണങ്ങളടക്കുന്ന റിപ്പോർട്ടാണ് ഹൈക്കോടതിയിൽ അജിത്കുമാർ നൽകിയത്. ശബരിമല ചീഫ് കോ-ഓഡിനേറ്ററായിരുന്നു അജിത് കുമാർ പുണ്യം പൂങ്കാവനം നിർത്തുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങളിൽ സർക്കാർ തലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. ആഭ്യന്തര സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് പി വിജയന് ക്ലിൻ ചിറ്റ് നൽകി ഉത്തരവിറക്കിയത്. പി. വിജയൻ നൽകിയ വിശദീകരണം അംഗീകരിച്ച സർക്കാർ ക്രമക്കേടില്ലെന്നും ഉത്തരവിൽ പറയുന്നു. വരുന്ന മണ്ഡല കാലത്ത് പുണ്യം പൂങ്കാവനം വീണ്ടും തുടങ്ങാനും നിർദ്ദേശിക്കുന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്ന നിലയിൽ പി. വിജയനാണ് ശബരിമലയുടെ ചുമതല. റിപ്പോർട്ട് നൽകിയ അജിത് കുമാർ സസ്പെൻഷനിലായപ്പോഴാണ് മുമ്പ് നൽകിയ റിപ്പോർട്ട് സർക്കാർ തള്ളുകയും വിജയന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തത്. ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരിനിടെയായിരുന്നു വിജയനെതിരായ അജിത് കുമാറിന്റെ റിപ്പോർട്ട്. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കൊള്ളയിൽ വിജയന് പങ്കുണ്ടെന്ന് അജിത് കുമാർ ഡിജിപിക്ക് മൊഴി നൽകിയിരുന്നു. ഇത് കളവാണെന്ന് തെളിഞ്ഞതോടെ അജിതിനെതിരെ നടപടി ആവശ്യപ്പെട്ട് വിജയൻ നൽകിയ പരാതി സർക്കാറിന് മുന്നിലുണ്ട്.
