ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കോക്രാേച്ച് ജനതാ പാർട്ടി നടത്തിയ സമരം വിജയം കണ്ടതിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോൾ വിഷയങ്ങൾ ഉയർത്താനൊരുങ്ങി പ്രതിപക്ഷം. അതേസമയം, ചോദ്യ പേപ്പർ ചോർച്ച കേസുകളിൽ ശിക്ഷ കൂട്ടാനുള്ള ബില്ലിനോട് സഹകരിക്കാനും തീരുമാനമായി. ബിൽ നാളെ പരിഗണിക്കുമ്പോൾ, ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്ത് ആലോചന നടക്കുന്നുണ്ട്. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവും ചർച്ചയിൽ ശക്തമായി ഉന്നയിക്കും.
സിജെപി സമരത്തിന് പിന്നാലെ രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരമായി വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി രാത്രി തന്നെ ചുമതലയേറ്റിരുന്നു. സർക്കാർ നീക്കങ്ങൾ പ്രതിഷേധം തണുപ്പിക്കുന്നില്ല എന്ന് മനസിലാക്കിയാണ് പ്രധാനെ മാറ്റിയതെന്നാണ് സൂചന. പാർലമെൻ്റ് ചോദ്യങ്ങൾക്ക് മറുപടി തയ്യാറാക്കാനുള്ള യോഗത്തിൽ പ്രധാൻ വെള്ളിയാഴ്ച വൈകിട്ട് പങ്കെടുത്തിരുന്നു. ബിജെപിക്കകത്ത് നിന്നുള്ള ശക്തമായ സമ്മർദ്ദവും പ്രധാന്റെ രാജിയിലേക്ക് നയിച്ചു. രണ്ട് മുതിർന്ന മന്ത്രിമാർ പ്രധാന്റെ വകുപ്പെങ്കിലും മാറ്റണം എന്ന നിലപാടെടുത്തിരുന്നു.
