സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെം​ഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറിനായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ സിദ്ധരാമയ്യ വിരമിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മകൻ അന്ന് ഇത് നിരസിച്ചു. ഇപ്പോൾ അപ്രതീക്ഷതിമായാണ് വീണ്ടും ഒരു അങ്കത്തിന് ബാല്യമില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഇപ്പോൾ തനിക്ക് 79 വയസായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് 2028. അന്ന് തനിക്ക് 82 വയസാകും. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ ഉണ്ടാകില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഉണ്ടാകും. ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടാകും. രാഷ്ട്രീയം ഇപ്പോൾ മലീമസമാക്കപ്പെട്ടു എന്നും സിദ്ധരാമയ്യ വിമർശിച്ചു.

ഇപ്പോഴത്തെ രാഷ്ട്രീയവുമായി സന്ധി ചെയ്യാൻ വയ്യ. വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നു. 1978ൽ താലൂക്ക് ബോർഡ് അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. വിജയങ്ങളും തോൽവികളും കണ്ടിട്ടുണ്ട്. ഇതുവരെ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസാക്ഷിയെ വഞ്ചിക്കുയോ ചെയ്തിട്ടില്ല. അതിൽ സംതൃപ്തിയുണ്ട്. പണ്ട് മത്സരിക്കുമ്പോൾ പണമായും മറ്റ് വലിയ സഹായവും കിട്ടിയിരുന്നു. ജയിപ്പിക്കാൻ ഒപ്പം നിന്നു. ഇന്ന് സ്ഥിതി മാറി.

തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കേണ്ട സ്ഥിതിയാണ്. അഴിമതി കൂടി. സത്യസന്ധരായ രാഷ്ട്രീയക്കാരില്ലാതായി. അഞ്ച് പതിറ്റാണ്ടത്തെ രാഷ്ട്രീയജീവിതത്തിലെ നിർണ്ണായതീരുമാനം പ്രഖ്യാപിച്ച് സിന്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തനായിരുന്നു അദ്ദേഹം. രാജ്യസഭാംഗം ആക്കാമെന്ന ഉപാധി തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാനത്ത് തന്നെ തുടർന്ന അദ്ദേഹത്തിൻ്റെ അടുത്ത നീക്കം എന്താണെന്നാണ് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *