പേളിയുടെ വിശദീകരണ വീഡിയോയ്ക്കും വിമർ‌ശനം

കൊച്ചി : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറിൽ നടന്ന സമരത്തെക്കുറിച്ച് അവതാരകയും നടിയും ഇൻഫ്ലുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി പേളി രംഗത്തെത്തുകയും ചെയ്തു. മെച്ചപ്പെട്ട മനുഷ്യനാകാൻ താൻ ശ്രമിക്കുമെന്നും, താൻ ആത്മാര്‍ത്ഥമായും മനസില്‍ തട്ടിയെഴുതിയതിനെ ഇത്രയും നെഗറ്റീവായി വ്യാഖ്യാനിച്ചത് ഭയങ്കര വിഷമമായെന്നും എല്ലാ പാർട്ടിയും തനിക്ക് ഇഷ്ടമാണെന്നും, എല്ലാത്തിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നുമാണ് വീഡിയോയിൽ പേളി വിശദീകരിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും പേളിയുടെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാനായില്ല എന്നാണ് കമന്റ് ബോക്സിൽ നിന്നും സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

പേളിയു‌ടെ ക്ഷമാപണത്തിൽ ആത്മാർത്ഥതയില്ല എന്നാണ് പലരും കമന്റ് ബോക്സിൽ കുറിക്കുന്നത്. ഈ ക്ലാരിഫിക്കേഷൻ പോലും സത്യസന്ധമായി തോന്നുന്നില്ല എന്ന് തോന്നുന്നവരും ഉണ്ട്. പലർക്കും ഇത് അഭിനയം പോലെ തോന്നിട്ടുണ്ടാവും, എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല . പോയ ഫോളോവേഴ്സ് ഒന്നും ഇനി തിരിച്ചു വരില്ല സാഫ്രോൺ ചേച്ചി എന്നിങ്ങനെ നിരവധി കമന്റുളാണ് പേളിയുടെ വീഡിയോയ്ക്കു താഴെ വരുന്നത്. താൻ ഇട്ട പോസ്റ്റ് ടോൺ മാറ്റി വായിച്ച്, വെറും വിവർത്തനം മാത്രമാണ് പേളി നടത്തിയതെന്നും സമൂഹമാധ്യമങ്ങളിൽ ചിലർ വിമർശിക്കുന്നു. ഈ ക്ലാരിഫിക്കേഷനു പോലും മറ്റൊരു ക്ലാരിഫിക്കേഷൻ വേണ്ടിവരുമെന്നും സീരിയസ് ആയി പറഞ്ഞതാണെങ്കിൽ നല്ല ആർടിഫിഷ്യൽ ആയിട്ടുണ്ടെന്നും ചിലർ പറയുന്നു. കേരളാ ഹൗസ് സിനിമയിൽ ജയിലിൽ നിന്നുമിറങ്ങുന്ന കൊച്ചിൻ ഹനീഫ കത്ത് വായിക്കുന്ന ടോണിലാണ് പേളി താൻ എഴുതിയ കുറിപ്പ് വായിക്കുന്നതെന്നും ചിലർ ട്രോളുന്നു.

Leave a Reply

Your email address will not be published. Required fields are marked *