ദുബൈ: ദുബൈയിൽ ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നതിനും വാടകക്ക് എടുത്ത കെട്ടിടങ്ങൾ മറ്റുള്ളവർക്ക് അുനുമതിയില്ലാതെ കൊടുക്കുന്നതിനും (സബ്‌ലെറ്റിങ്) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയ നിയമം ആഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ നിയമം പുറപ്പെടുവിച്ചത്. വാടക കുറക്കുന്നതിനായി പ്രവാസികൾ പൊതുവെ ഉപയോഗപ്പെടുത്തുന്ന രീതിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ പരിഷ്കാരമെന്ന് അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധമായ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാത്ത മുറി വിഭജനം, തിക്കിയുള്ള താമസം എന്നിവ തടയാനാണ് പുതിയ പെർമിറ്റ് സംവിധാനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്.
കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ച് താമസിക്കുന്നത്, ദ്യോഗികമായി രജിസ്റ്റർ ചെയ്ത സഹ-താമസക്കാർ, സർക്കാരിന്റെ അംഗീകൃത പെർമിറ്റുള്ള ഷെയറിങ് അപ്പാർട്ട്‌മെന്റുകൾ എന്നിവയ്ക്കാണ് അനുമതിയുള്ളത് .
ഉടമയുടെ അനുമതിയില്ലാതെ മുറികളോ ബെഡുകളോ വാടകയ്ക്ക് നൽകുന്നത്, അനുമതിയില്ലാതെ മുറികൾ വിഭജിച്ച് താത്കാലിക ഭിത്തികൾ നിർമിക്കുന്നത്, നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്നത്, അനധികൃത ബെഡ്‌സ്‌പേസുകളുടെ പരസ്യങ്ങൾ നൽകുന്നത് എന്നിവയാണ് നിരോധിച്ച ഷെയറിങ് രീതികൾ.
