ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന്‍; ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതിനെ കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് മന്‍മോഹന്‍ സിങ് ലിബര്‍ഹാന്‍ (87) അന്തരിച്ചു.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയും അയോധ്യയിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളും അന്വേഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവുവാണ് ലിബര്‍ഹാനെ നിയോഗിച്ചത്.

1964ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലിബര്‍ഹാന്‍, 1970 മുതല്‍ 1987 വരെ പഞ്ചാബ്-ഹരിയാന ബാര്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1976 മുതല്‍ 1983 വരെ ബാര്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.1987 ഫെബ്രുവരി 11ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് 1997ല്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും 1998ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി.

1992 ഡിസംബര്‍ 16ന് ബാബറി മസ്ജിദ് പൊളിച്ചുനീക്കല്‍ അന്വേഷിക്കാന്‍ രൂപവത്കരിച്ച ഏകാംഗ കമ്മീഷന്റെ അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചിരുന്നു.എന്നാല്‍ 17 വര്‍ഷം വൈകി 2009 ജൂണ്‍ 30നാണ് കമ്മീഷന്‍ റിപോര്‍ട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് സമര്‍പ്പിച്ചത്. 1000ലധികം പുറങ്ങളടങ്ങിയതായിരുന്നു റിപ്പോര്‍ട്ട്. 48 തവണയാണ് കമ്മീഷന്റെ കാലാവധി നീട്ടിയത്. ജുഡീഷ്യല്‍ രംഗത്ത് ഇത് ഒരു റെക്കോഡായി മാറുകയും ചെയ്തു. നൂറിലധികം സാക്ഷികള്‍ക്കായി 399 വിസ്താരങ്ങള്‍ നടത്തിയ കമ്മീഷന്‍ എട്ടുകോടി രൂപ ചെലവഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *