ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത്; നിർദേശം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് നിർദേശം നൽകി സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി ഇത് നടപ്പാക്കാനാണ് നിർദേശം. ഇതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലംപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച നടത്തി പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി കൊണ്ടു വരുന്നത് ആലോചിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മോട്ടോര്‍ വാഹനനിയമ പ്രകാരം ഇന്ത്യയില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. ഇത് എടുക്കാത്തവര്‍ക്കാണ് ഇന്ധനം നല്‍കരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. വാഹനങ്ങളും ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടും റോഡ് സുരക്ഷയുമായി ചേര്‍ത്ത് വിശാലമായ വിഷയങ്ങൾ പരിഗണിച്ചശേഷമാണ് ഇന്‍ഷുറന്‍സ് ഇല്ലാത്തയാള്‍ക്ക് അത് എടുക്കുന്നത് വരെ ഇന്ധനം നിഷേധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

അതേസമയം, ഈപുതിയ നിര്‍ദേശത്തിലൂടെ രണ്ട് രീതിയില്‍ ഗുണം ലഭിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒന്നാമത്തേത് ഇന്‍ഷുറന്‍സ് എടുക്കാത്ത രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നതാണ്. രണ്ടാമത്തേത് ഇത് വാഹന ഉടമകള്‍ക്ക് ഇന്‍ഷൂറന്‍സ് എടുക്കാന്‍ പ്രേരണ നല്‍കുമെന്നതാണ്. ഇതിനൊപ്പം കാമറകളിലൂടെ ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചറിയാനുള്ള ശ്രമം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദേശമുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ ഉള്‍പ്പടെ തത്സമയം പരിശോധിക്കാന്‍ പ്രത്യേക ഉപകരങ്ങള്‍ ലഭ്യമാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *