ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിന്‍റെ പേരിൽ വൻ ക്രമക്കേട്

പത്തനംതിട്ട: ശബരിമലയിലെ മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതിന്‍റെ പേരിൽ വൻ ക്രമക്കേടും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. 2021ൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ് മനുവിനെതിരെയുള്ള പരാതിയെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് സംഘം, 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി നടന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആവശ്യമായതിലും ഇരട്ടി സാധനങ്ങളാണ് സ്റ്റോക്കിൽ വ്യാജമായി കാണിച്ചത്. അഷ്ടാഭിഷേക വഴിപാടിനായി, ആവശ്യമായതിന്‍റെ അഞ്ചിരട്ടി സാധനങ്ങൾ എടുത്തതായി കണക്കുകളിൽ വ്യക്തമാകുന്നുണ്ട്. 2020ൽ മെയിൻ സ്റ്റോറിൽ നടത്തിയ മിന്നൽ പരിശോധനകളിൽ, കണക്കിൽപ്പെടാത്ത രീതിയിൽ വലിയ അളവിൽ തേനും അരവണ നിർമ്മാണത്തിനായുള്ള സാമഗ്രികളും വിജിലൻസ് കണ്ടെത്തിയിരുന്നു.

പരിശോധനയിൽ ബാക്കി വന്ന അരവണ സാമഗ്രികൾ പിന്നീട് എന്തുചെയ്തു എന്നതിനെക്കുറിച്ച് നിലവിൽ യാതൊരു വിവരവുമില്ല. ഇവ മറിച്ചുവിറ്റതാണോ അതോ മറ്റ് ക്രമക്കേടുകൾ നടന്നതാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. അരവണ പാക്കിംഗിനായി എത്തിച്ച സാധനങ്ങളിൽ വൻതോതിൽ ‘ഡാമേജ്’ കാണിച്ചും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *