യുഎഇയിൽ അപ്രതീക്ഷിത വേനൽമഴ തുടരുന്നു. ഓഗസ്റ്റ് ഒമ്പത് ഞായറാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടി മഴയും ആലിപ്പഴ വർഷവും ഉണ്ടായി. പ്രത്യേകിച്ച് അൽ ഐൻ മേഖലയിലും ദുബായ്-അൽ ഐൻ റോഡിലുമാണ് കനത്ത മഴ അനുഭവപ്പെട്ടത്. റോഡുകളിൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും താപനില ചിലയിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു തന്നെ നിൽക്കുകയാണ്.
ഞായറാഴ്ച രാത്രി 10 മണി വരെ മഴയ്ക്ക് കാരണമാകുന്ന മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബിയുടെ തെക്കൻ ഭാഗങ്ങൾ, അൽ ഐൻ, ഫുജൈറ എന്നീ മേഖലകളിലാണ് നിലവിൽ ജാഗ്രതാ നിർദ്ദേശമുള്ളത്.യുഎഇക്ക് പുറമെ അയൽരാജ്യങ്ങളായ ഒമാനിലും സൗദി അറേബ്യയിലും സമാനമായ കാലാവസ്ഥയാണ് പ്രകടമാകുന്നത്. യുഎഇ അതിർത്തിയോട് ചേർന്നുള്ള ഹജർ പർവ്വതനിരകളിൽ ശക്തമായ മഴ പെയ്യുന്നതിനാൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനെതിരെ ഒമാൻ അധികൃതർ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയുടെ ചില ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന സൂചന. കനത്ത വേനൽച്ചൂടിൽ കഴിയുന്ന ജനങ്ങൾക്ക് ഈ മഴ വലിയ ആശ്വാസമാണ് നൽകുന്നത്.
