തിരുവനന്തപുരം: വിഴിഞ്ഞത്ത് വീടിന് മുന്നിലെ പില്ലറുകൾക്കിടയിൽ കാൽ കുടുങ്ങിപ്പോയ 12 വയസ്സുകാരനെ വിഴിഞ്ഞം ഫയർ റെസ്ക്യൂ സേന രക്ഷപ്പെടുത്തി. വിഴിഞ്ഞം കടകുളം, കോട്ടപ്പുറം സ്വദേശി റയാൻ ആണ് അപകടത്തിൽപ്പെട്ടത് . ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കാല് അപ്രതീക്ഷിതമായി പില്ലറിനുള്ളിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഒരുപാട് സമയം പരിശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഉടൻ തന്നെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ യൂണിയനിൽ വിവരം അറിയിച്ചു.
ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കണ്ടത് വേദനയാൽ പുളയുന്ന കുട്ടിയെയാണ്. സമയം ഒട്ടും പാഴാക്കാതെ റെസ്ക്യൂ ടൂളുകൾ ഉപയോഗിച്ച് സേന രക്ഷാപ്രവർത്തനം നടത്തി. അരമണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ പരിക്കുകൾ ഒന്നുമില്ലാതെ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. വിഴിഞ്ഞ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർമാരായ ദിനേശ്, ശിവൻ, ഓഫീസർമാരായ സന്തോഷ് കുമാർ , പ്രണവ് , ശ്യാം ധരൻ, രതീഷ് എന്നിവർ പങ്കെടുത്തു.
