കൊച്ചിയിലെ ഹോട്ടൽമുറിയിൽ അവശ നിലയിൽ 1.5 വയസുകാരൻ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഉടൻ കാക്കനാടുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

എന്നാൽ പിറ്റേന്ന് രാവിലെ 24കാരനായ അച്ഛനും 21കാരിയായ അമ്മയും ശിശുക്ഷേമസമിതി ഓഫീസിലെത്തി കുഞ്ഞിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു. മാതാപിതാക്കളോടൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആവശ്യം അംഗീകരിച്ചില്ല. തുടർന്ന് അമ്മയുടെ സ്വദേശമായ പാലക്കാട് സിഡബ്ല്യുസിയെ വിവരം അറിയിക്കുകയും ബുധനാഴ്ച ഉച്ചയോടെ എറണാകുളം ജില്ലാ അധികൃതർ കുട്ടിയെ അവർക്കു കൈമാറുകയും ചെയ്തു.

കുട്ടിയുടെ ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും സുരക്ഷിതമാണെന്ന് ഉറപ്പായാൽ മാത്രമേ കൈമാറ്റ നടപടികൾ സ്വീകരിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ അച്ഛൻ. ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റില്ലെന്നും അധികൃതർ ചൂണ്ടികാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *