ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങി ഒമ്പത് പേർ മരിച്ചു. ഇന്നലെ ഉച്ചയോടെ നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലാണ് അപകടം ഉണ്ടായത്. 40 ഓളം വിനോദസഞ്ചാരികളുമായി പോയ ക്രൂയിസ് ബോട്ടാണ് മറിഞ്ഞത്. ഇതിൽ 15 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി സംസ്ഥാന ദുരന്ത നിവാരണസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
ബോട്ടിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമിതഭാരം കാരണം നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് വെള്ളത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് സൂചന. അതേസമയം ശക്തമായ കാറ്റാണ് അപകടത്തിന് കാരണമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞത്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകിയിട്ടില്ലെന്നും, അടിസ്ഥാന സുരക്ഷാ നടപടികൾ പോലും പാലിക്കാതെയാണ് ബോട്ടിങ് നടത്തിയതെന്നുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ ആരോപിക്കുന്നത്.
