ഭരണപക്ഷവുമായും പ്രതിപക്ഷവുമായും യോജിച്ച് പ്രവർത്തിക്കും; വി. മുരളീധരൻ

തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവുമായി വികസന വിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കുമെന്ന് കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ. പുതിയ സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബ് കാ സാത് സബ് കാ വികാസ് എന്ന മുദ്രാവാക്യം ആയിരിക്കും സഭയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുക എന്നും വി. മുരളീധരൻ വ്യക്തമാക്കി. മോദിയുടെ വികസന പാതയിലേക്ക് കേരളവും എത്തും. ബിജെപി അംഗങ്ങൾ വേറിട്ട ശബ്ദമായി നിലകൊള്ളുമെന്നും വികസനത്തിന് വേണ്ടി നിലകൊള്ളുമെന്നും വി മുരളീധരൻ പറഞ്ഞു. നാടിന്റെ സ്വപ്നങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാൽ സഭയ്ക്കകത്തും പുറത്തും എതിർപ്പ് പ്രകടിപ്പിക്കും. പുതിയ സർക്കാർ കഴിഞ്ഞ സർക്കാരിന്റെ തെറ്റുകൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. സഹകരിക്കേണ്ടിടത്ത് സഹകരിക്കുമെന്നും പ്രതികരിക്കേണ്ടിടത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.

മൂന്ന് ദിവസം കൊണ്ട് കോൺഗ്രസിനുള്ളിൽ ഉണ്ടായ പ്രവർത്തികൾ ആശങ്കയുണ്ടാക്കുന്നതാണ്. വകുപ്പ് വിഭജനത്തിന് മൂന്നുദിവസം എടുത്തു. ലീഗിന്റെ പിടിവാശിയാണ് വകുപ്പ് വിഭജനം വൈകിയതിന് കാരണം എന്നാണ് മാധ്യമ വാർത്തകൾ. അത് ശരിയാണെന്നാണ് മനസിലായത്. ഇതേ നിലയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ അത് അത്ര നല്ലതായിരിക്കില്ലെന്ന് അദേഹം പറഞ്ഞു. കോൺഗ്രസ് കാലാകാലങ്ങളായി കൈവശം വച്ചിരുന്ന പല വകുപ്പുകളും ലീ​ഗിന് വിട്ടുകൊടുക്കേണ്ടിവന്നു. സഭയിലെ രണ്ടാമൻ പി. കെ കുഞ്ഞാലിക്കുട്ടിയായി. സാധാരണഗതിയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ ആഭ്യന്തര മന്ത്രിയാണ് രണ്ടാമത്. പി. കെ കുഞ്ഞാലിക്കുട്ടിയെക്കാൾ സീനിയറാണ് രമേശ് ചെന്നിത്തല. അങ്ങനെ ഒരാളെ മൂന്നാം സ്ഥാനത്ത് തള്ളിയത് ഗൗരവമുള്ള കാര്യമാണെന്നും വി.മുരളീധരൻ പറഞ്ഞു.

മന്ത്രിസഭയിൽ 12 പേർ ന്യൂനപക്ഷ സമുദായത്തിൽ നിന്നാണ്. ഭൂരിപക്ഷ സമുദായത്തെ അവഗണിക്കരുതെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യം പോയത് ബിഷപ്പ് ഹൗസിലേക്കാണ്. ജമാഅത്തെ അമീറിനെ കാണാനും മടിയുണ്ടായിരുന്നില്ല. എസ്എൻഡിപിയേയും എൻഎസ്എസിനേയും മാത്രം ഉദ്ദേശിച്ചായിരുന്നോ മുഖ്യമന്ത്രിയുടെ തിണ്ണ നിരങ്ങൽ പ്രയോഗമെന്നും അദ്ദേഹം ചോദിച്ചു. നാമജപ ഘോഷയാത്രത്തിലെ കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിന്റെ തുടർ നടപടികളെ സംബന്ധിച്ചും മിണ്ടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സ്വർണ കൊള്ള കേസിൽ സിബിഐ അന്വേഷണം വേണമെന്ന് മുൻ നിലപാട് അദ്ദേഹത്തിന് ഉണ്ടോയെന്ന് വി മുരളീധരൻ‌ ചോദിച്ചു. സിൽവർ ലൈൻ ഉപേക്ഷിക്കാൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നു. സിൽവർ ലൈൻ ഉപേക്ഷിച്ചാൽ മാത്രം പോരാ സമരം ചെയ്തവർക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കുന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങരുതെന്നും വി മുരളീധരൻ‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *