തിരുവനന്തപുരം: കോളപ്ര ടൂറിസം പദ്ധതിയിലെ ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് മുൻ മന്ത്രി റോഷി അഗസ്റ്റിൻ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലൻസ് അന്വേഷണത്തോട് സഹകരിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കോളപ്ര ടൂറിസം പദ്ധതിയിൽ ക്രമക്കേടില്ല. പദ്ധതിയിൽ സർക്കാരിന് മുതൽ മുടക്കില്ല. അതുകൊണ്ടുതന്നെ സർക്കാരിന് നഷ്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. ലാഭത്തിൻ്റെയല്ല, വരുമാനത്തിൻ്റെ മൂന്നര ശതമാനമാണ് സർക്കാരിന് ലഭിക്കുകയെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. തൻ്റെ പൊതുപ്രവർത്തന ജീവിതത്തിന് കരിനിഴൽ വീഴ്ത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് അദ്ദേഹത്തിന് നേരെ ഉയർന്ന ആരോപണം. മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാരൻ. സംഭവത്തിൽ ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. സർക്കാർ അധികാരമേറ്റ് ആറാം നാളാണ് മുൻ മന്ത്രിക്ക് എതിരായ അന്വേഷണത്തിന് ഉത്തരവിറക്കിയത്.
